ഷെമീന പക്ഷെ അങ്ങനെയല്ലായിരുന്നു. ദുബൈയിൽ 12 വരെ പഠിച്ച അവൾ എല്ലാവിഷയത്തിനും എല്ലായ്പ്പോഴും ഒന്നാമതായി പാസ്സായി. പാലായിലും കാഞ്ഞിരപ്പള്ളിയിലുമൊന്നും കോച്ചിങ്ങിനു പോകാതെ അവൾ മെഡിക്കൽ എൻട്രൻസിന് നേടിയ റാങ്ക് പത്രങ്ങളിൽ ഫോട്ടോസഹിതം വാർത്ത വരത്തക്കവിധം മികച്ചതായിരുന്നു.
സർക്കാർ മെഡിക്കൽ കോളേജിൽനിന്ന് ആദ്യ 5 റാങ്കുകളിൽ ഒന്ന് നേടിയാണ് അവൾ MBBS പാസായത്. വെറുതെ പോയി എഴുതിയ PSC പരീക്ഷക്ക് അതേ ചരിത്രം ആവർത്തിച്ചപ്പോൾ കിട്ടിയതാണ് “on IGS ” എന്നച്ചടിച്ച ബ്രൗൺപേപ്പർ കവറിൽ വന്ന നിയമന ഉത്തരവ്.
വീട് കോഴിക്കോടാണെങ്കിലും ഷെമീനയുടെ കുടുംബത്തിന് കൊച്ചിയിലും തൃശ്ശൂരിലും വീടുകളും ഫ്ലാറ്റുകളും ഉണ്ട്. തൃശ്ശൂർ ടൗണിൽ ഒരു 3 ബെഡ് റൂം ഫ്ലാറ്റ് ഉണ്ടായിരുന്നത് ഒരു വർഷമായി ഒഴിഞ്ഞുകിടന്നത് അവർ പെട്ടെന്ന് ഫർണിഷ് ചെയ്തെടുത്തു.
അവിടെനിന്നു ഏകദേശം 16 കിലോമീറ്റർ ദൂരം പ്രാധമികാരോഗ്യകേന്ദ്രത്തിലേക്ക് ഉണ്ടായിരുന്നെങ്കിലും നിരവധി ബന്ധുക്കൾ ആ ഫ്ലാറ്റ് കോംപ്ലക്സിൽ താമസമുള്ളതിനാൽ വേറെ ഒന്നും നോക്കിയില്ല. ഷെമീനക്കൊപ്പം താമസിക്കുവാൻ അകന്ന ബന്ധത്തിലുള്ള സബൂറ എന്ന സ്ത്രീയെ ഏർപ്പാടാക്കി. ടൂറിസ്റ്റുബസ് ഡ്രൈവർ ആയ അവരുടെ ഭർത്താവ് മിക്കദിവസവും വീട്ടിൽ കാണില്ല.
ഷെമീനക്ക് ജോലിക്കു പോയിവരാനായി കോഴിക്കോട്ടെ വീട്ടിലെ ഏറ്റവും ചെറിയ വണ്ടിയായിരുന്ന അവളുടെ വെളുത്ത മെഴ്‌സിഡസ് ബെൻസ് A200 നെ ഡ്രൈവർ അനസ് തൃശ്ശൂരിലേക്ക് കൊണ്ടെത്തിച്ചു.
ഷെമീന ജോലിയിൽ പ്രവേശിച്ചു ഒരു മാസം വരെ ഉമ്മ അവളോടൊപ്പം ഫ്‌ളാറ്റിൽ തങ്ങി. ഷെമീനയുടെ രണ്ടു കൂട്ടുകാരികളും മെഡിക്കൽ പിജി എൻട്രൻസിന് പഠിക്കാനായി ഇടയ്ക്കൊക്കെ വന്നു താമസിച്ചു. (കേരളത്തിനുപുറത്തു ഷെമീനയെ പഠിക്കാൻ വിടില്ല എന്ന് വീട്ടുകാർ ഒരേസ്വരത്തിൽ തീർത്തുപറഞ്ഞിട്ടുള്ളതിനാൽ ഷെമീന തത്ക്കാലം പിജി എൻട്രൻസ് എഴുതേണ്ട എന്ന് തീരുമാനിച്ചിരുന്നു.)