രാജേന്ദ്രൻ അവനോടു എന്തോ പതുക്കെ പറയുന്നത് അവൾ കണ്ടു. രണ്ടുപാപ്പാന്മാരും പരസ്പരം നോക്കി, എന്നിട്ടവളെയും. രാജേന്ദ്രൻ അവളോട് ചോദിച്ചു. “ഡോക്ടർ പുറത്തല്ലല്ലോ?”. ഷെമീനക്ക് കാര്യം മനസ്സിലായില്ല. “പുറത്തോ?” രാജേന്ദ്രൻ അവളോട് പറഞ്ഞു: “അതേയ് ഈ മാസമുറ ഉള്ള സ്ത്രീകൾ അമ്പലത്തിലും വളപ്പിലുമൊന്നും കയറാറില്ല.”
ഷെമീന ശരിക്കും ഡോക്ടർ ഭാഷയിൽ തന്നെ മറുപടി പറഞ്ഞു.
“മനസ്സിലായി. പുറത്തല്ല.”
“പിന്നെ കാർ പൂട്ടിയിട്ടു വായോ. ഈ കുട പിടിച്ചോളൂ.” രാജേന്ദ്രൻ പറഞ്ഞു.
ഷെമീനക്ക് ആശ്വാസം തോന്നി. അവൾ പഴ്സും ഫോണുമെടുത്തു പുറത്തിറങ്ങി വണ്ടി ലോക് ചെയ്തു. കുട കൈയിൽ വാങ്ങി. ഫോൺ എടുത്തു ടോർച് ഓൺ ചെയ്യാൻ നോക്കിയപ്പോൾ അനക്കമില്ല. ഫോൺ ഡെഡ്!
“ഫക്.” ഷെമീന തെല്ലുറച്ചു തന്നെ പറഞ്ഞുപോയി.
അവളും പാപ്പാന്മാരും ക്ഷേത്രത്തിനുള്ളിലേക്കു നടന്നു.
“രാത്രിയാണോ ആനയെ കുളിപ്പിക്കുന്നത്?” അവൾ പ്രവീണിനോട് ചോദിച്ചു.
“മഴയത്തു കുളിപ്പിച്ചാൽ പണി കുറവാണ്. ഇഷ്ടംപോലെ വെള്ളം കാണുമല്ലോ. അതുമല്ല രാവിലെ കുളിപ്പിക്കാൻ സമയമില്ല. ഏഴുമണിക്ക് ആനയെ ഉപചാരംചൊല്ലി ഇവിടന്നു കൊണ്ടുപോകും. ” പ്രവീൺ പറഞ്ഞു.
“അങ്ങനെയാണോ? എവിടെയാ ആനയെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നത്?”
“ആനയെ കുളിപ്പിക്കുന്നത് ഈ കുന്നു കയറിയിറങ്ങി തോട്ടം തീരുമ്പോൾ പുഴ കാണാം. അതിലാണ്. എന്താ ആനയെ കുളിപ്പിക്കാൻ വരുന്നോ ഡോക്ടർ?” പ്രവീൺ ചിരിച്ചുകൊണ്ട് ചോദിച്ചു.
ഷെമീനയ്ക്ക് ചിരിയടക്കാൻ പറ്റിയില്ല. അവൾ പൊട്ടിപ്പൊട്ടി ചിരിച്ചു. കിലുക്കാംപെട്ടിപോലുള്ള ആ ചിരി പ്രവീണും രാജേന്ദ്രനും അമ്പരപ്പോടെയും കൗതുകത്തോടെയും കേട്ടുനിന്നു.