“നിങ്ങളെ രണ്ടുപേരെയും കണ്ടിട്ടുണ്ട്.” ഷെമീന പറഞ്ഞു. അവൾ ഷോൾ പിടിച്ചു തലയിലൂടെ നേരെയിട്ടു.
“ഡോക്ടർ ഒരുചാക്ക് അരി സംഭാവന ചെയ്താരുന്നല്ലോ?”. പ്രവീണിന് ഓർമയുണ്ട്.
” അത് പൗരസമിതിക്കാർ ആസ്പത്രിയിൽ വന്നിരുന്നു.”
താൻ നഴ്സുമാരെ വീട്ടിൽ വിട്ടിട്ടു വരുന്ന വഴിയാണെന്ന് ഷെമീന അവരോടു പറഞ്ഞു. തന്റെ ജോലി ഇന്നുവരേയെ ഉണ്ടായിരുന്നുള്ളൂ എന്നവൾ പറഞ്ഞില്ല.
“ഇനിയിപ്പോൾ എന്തുചെയ്യും? ഡോക്ടർ മടങ്ങി നഴ്സുമാരുടെ വീട്ടിൽ പോകണമെങ്കിൽ വന്നവഴിയെ തിരിച്ചു നടന്നുപോകണം. കൂരിരുട്ടാണ്. പകരം ക്ഷേത്രവളപ്പിൽ കയറി ഫ്രണ്ട് ഗേറ്റ് വഴി മെയിൻ റോഡിൽ ഇറങ്ങി കുറച്ചു നടന്നാൽ ആസ്പത്രിയിൽ എത്താമല്ലോ. ” പ്രവീൺ തെല്ലൊന്നു ആലോചിച്ചു പറഞ്ഞു.
“നമുക്ക് പ്രസാദിനെയും കൂടി വിളിച്ചു വണ്ടി തള്ളിക്കയറ്റിയാലോ?” രാജേന്ദ്രൻ പ്രവീണിനോട് ചോദിച്ചു. “ബെൻസ് കാറൊക്കെ ആട്ടോമാറ്റിക് ഗിയർ ആണ് ചേട്ടായി, തള്ളാനും ഉന്താനുമൊന്നും പറ്റില്ലെന്നേ”. പ്രവീൺ അറിവുപ്രകടിപ്പിച്ചു. “ആരാ പ്രസാദ്? മൂന്നാം പാപ്പാനോ? അയാളെ എങ്ങനെ വിളിക്കും?”. ഷെമീന ചോദിച്ചു. ഇനി തന്റെ ഐഫോണിൽ മാത്രമേ റേഞ്ച് ഇല്ലാതെയുള്ളൂ?
പാപ്പാന്മാർ ഇരുവരും ചിരിച്ചു. “മൂന്നാം പാപ്പാനോ? നല്ല കാര്യായി. അവൻ ഡ്രൈവറാ, ലോറിയുടെ ഡ്രൈവർ. ദേ അമ്പലപ്പറമ്പിൽ ലോറിയിൽ കിടപ്പുണ്ട്. നല്ല ഫിറ്റാണ്. ”
ആനയെ കൊണ്ടുപോകാൻ ലോറി വന്നകാര്യം ബിനി പറഞ്ഞത് ഷെമീന ഓർത്തു.
സംസാരം നീട്ടുന്നത് ബുദ്ധിയല്ലെന്നു ഷെമീനക്ക് തോന്നി. പ്രസാദ് മാത്രമല്ല ഇവരും നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് അവൾ ഊഹിച്ചു. അവളുടെ ചിന്ത മനസ്സിലാക്കിയതുപോലെ പ്രവീൺ അവളോട് പറഞ്ഞു. “ക്ഷേത്രവളപ്പിൽകൂടി കയറി അങ്ങട് മെയിൻ റോഡിൽ ഇറങ്ങി നടന്നുപോയാൽ മതി. ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം എന്ന് പറയുന്നത് ക്ഷേത്രത്തിനകത്തായാണ് അല്ലാതെ മൈതാനത്തല്ല. “