ആസ്പത്രിയുടെ പിന്നിലെ വാടകവീട്ടിൽ താമസിക്കുന്ന നഴ്‌സുമാരിൽ രണ്ടുപേരും അവളോടൊപ്പം ഇറങ്ങി. വീട്ടിലെത്തിക്കാമെന്നു ഷെമീന അവരോടു പറഞ്ഞിരുന്നു. കാരണം നല്ല മഴ. കഷ്ടിച്ച് അരകിലോമീറ്റർ മാത്രമേ ആ വീട്ടിലേക്കുള്ളൂ.
വാടകവീടെത്തിയപ്പോൾ നഴ്സുമാർ രണ്ടുപേരും ഇറങ്ങി. കാർ മുന്നോട്ടെടുക്കാൻ പോയപ്പോൾ എതിരെ ഒരു ജീപ്പ് വന്നു. അത് കടന്നുപോകുംവരെ ഷെമീന കാത്തുനിന്നു. മനയിലെ ജീപ്പാണ്. ആനവാരി മനക്കൽ എന്നു മുൻപിൽ എഴുതിയിട്ടുണ്ടായിരുന്നു. ജീപ്പ് പോയിക്കഴിഞ്ഞപ്പോൾ അവൾ കാർ എടുത്തു.
റിവേഴ്‌സ് എടുത്തു തിരിക്കാൻ ഒന്നും കാണാൻ വയ്യ. തിരിച്ചെടുക്കുന്നതിനു പകരം നേരെ പോയാൽ പഞ്ചായത്ത് ഓഫീസിന്റെ പിന്നിലൂടെ അമ്പലത്തിന്റെ പിന്ഗേറ്റിന്റെ മുന്നിലൂടി അമ്പലത്തിനപ്പുറം വെച്ച് വീണ്ടും മെയിൻ റോഡിൽ കയറാം. ഇരുവശവും തോട്ടമാണെങ്കിലും കോൺക്രീറ്റ് ചെയ്ത പഞ്ചായത്ത് റോഡ് വെളുത്തനിറത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.
ഷെമീന കാർ തിരിക്കാൻ നിൽക്കാതെ നേരെ വിട്ടു. നല്ല ശക്തമായി മഴ പെയ്യാൻ തുടങ്ങി. ഇരുവശവും കുറ്റാക്കൂരിരുട്ട്. അവൾ റോഡിൽ തന്നെ ശ്രദ്ധിച്ചു വണ്ടിയോടിച്ചു. കഷ്ടിച്ച് ഒരു കിലോമീറ്റർ, അത് കഴിഞ്ഞാൽ മെയിൻ റോഡിൽ കയറാം, അവൾ സ്വയം പറഞ്ഞു.
ഇടതുവശത്തു ക്ഷേത്രത്തിനുപിന്നിലുള്ള മതിൽക്കെട്ടിനു സമീപമെത്തിയപ്പോളാണ് ഷെമീന അത് കണ്ടത്.
നടുറോഡിൽ നിൽക്കുന്നു. ആന.
ആനവാരി കുട്ടിശ്ശങ്കരൻ!
അവൾ ബ്രേക്കിൽ ആഞ്ഞുചവിട്ടി. കാർ വലത്തോട്ട് വെട്ടിച്ചൊതുക്കി. ഡ്രൈവർ സൈഡിലെ രണ്ടു ടയറുകളും റോഡ് വിട്ടു വഴിയരികിലെ ചാലിലേക്കിറങ്ങി. അതോടെ ബെൻസ് എടുത്തടിച്ചതു പോലെ നിന്നു.