“ഞാനങ്ങനെ ഒന്നും പറയില്ല.”
“കുഞ്ഞായാൽ നിനക്ക് പഠിക്കാനൊന്നും പറ്റില്ല.”
“അതൊക്കെ പറ്റും. ഞാൻ പഠിക്കുന്ന നേരം ഏട്ടൻ കുഞ്ഞിനെ നോക്കിയാൽ മതി.”
“അത് കൊള്ളാം. നീ പഠിക്കും ഞാൻ കുഞ്ഞിനെ നോക്കും. അപ്പൊ ആര് തിന്നാൻ തരും?
ആര് ജോലിക്ക് പോവും?
നിന്റെ പ്രഗ്നൻസി പിരിയഡ് എങ്ങനെയായിരിക്കുമെന്ന് ആർക്കറിയാം! വയ്യായ്ക ആണെങ്കിൽ ഒരു പത്തുമാസം ആ വഴിക്ക് പോയി.. പിന്നെ ഒരു മൂന്ന് കൊല്ലം നീ കുഞ്ഞിന്റെ കൂടെ കാണണം.. ഇതിനിടയിൽ എപ്പോഴാ നീ പഠിക്കുന്നെ?”
പൂജയ്ക്ക് ഉത്തരം കിട്ടിയില്ല.
പറയുമ്പോൾ വളരെ നിസ്സാരമായി കഴിയുമെങ്കിലും ഒന്നും നിസ്സാരമല്ല.
“കഴിഞ്ഞ സിജിഎൽ കുഴപ്പമില്ലാതെ എഴുതാൻ പറ്റിയെന്നല്ലേ പറഞ്ഞത്? ഒരു രണ്ട് കൊല്ലം നീ ട്രൈ ചെയ്യ്. എന്നിട്ട് നമുക്ക് കുഞ്ഞിനെപ്പറ്റി ആലോചിക്കാം.”
“രണ്ട് കൊല്ലമോ?” പൂജയ്ക്ക് സങ്കടമായി.
“വേണം.. നീ മിടുമിടുക്കിയല്ലേ…ആ നീ പഠിത്തം പാതി വഴിക്ക് കളഞ്ഞാൽ ഞാൻ ഇത്രേം നാളും കഷ്ടപ്പെട്ടതൊക്കെ വെറുതെ ആവില്ലേ?” കവിളിൽ പിടിച്ചുലച്ച് അവനങ്ങനെ പറഞ്ഞപ്പോഴാണ് പൂജ ആ വഴിയിൽ ചിന്തിച്ചത്.
തന്നെ പഠിപ്പിക്കാൻ ഏട്ടൻ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. ഏട്ടനും അത്യാവശ്യം നന്നായി പഠിക്കുന്നതായിരുന്നു. സിഎ ചെയ്യണമെന്നായിരുന്നു ഏട്ടന്റെ അന്നത്തെ ആഗ്രഹം. എന്നിട്ടും അന്നും ചിറക് മുളയ്ക്കാത്ത തന്നെ നോക്കാൻ ജോലിക്ക് പോയിത്തുടങ്ങി. കടുപ്പമുള്ള വിഷയങ്ങൾക്ക് ട്യൂഷൻ തന്നു പഠിപ്പിച്ചു. ഡിഗ്രിയ്ക്ക് ഗവണ്മെന്റ് കോളേജിൽ ആയിരുന്നെങ്കിലും അതിന് ശേഷം പിഎസ്സിയുടെയും എസ്എസ്സിയുടെയും കോച്ചിംഗ് ചിലവുകളും എല്ലാം ഏട്ടന്റെയാണ്. എന്നിട്ടും വാശി പിടിച്ചാൽ നന്ദികേട് ആയിപ്പോകും.