ഏതോ പാത്രം കഴുകി നിന്ന പൂജ ശക്തിയിൽ സിങ്കിലേക്ക് എടുത്തിട്ട് തിരിച്ചു വരുന്നത് കണ്ടു.
“അവർക്കും എത്രയോ മുന്നേ ഒരുമിച്ചു ജീവിച്ചു തുടങ്ങിയതാ നമ്മള്?”
“എടി ആ പെണ്ണിന് ജോലിക്കൊന്നും പോവാൻ താല്പര്യം ഇല്ലായിരിക്കും. അവൻ ഡോക്ടർ കൂടിയല്ലേ.. എന്നേം നിന്നേം പോലെയാണോ?
കാശുള്ള കുടുംബവും.
അവരേം നമ്മളെയും നീയിങ്ങനെ കമ്പയർ ചെയ്യാതെ.”
“എനിക്ക് ഡോക്ടർ ചെറുക്കനെ കിട്ടിയില്ല എന്നല്ലല്ലോ ഞാൻ പറഞ്ഞത്?
കുഞ്ഞിന്റെ കാര്യമല്ലേ..
എത്ര നാളായിട്ട് പറയുന്നതാ ഞാൻ.
എപ്പോഴും ജോലീടെ കാര്യം പറഞ്ഞു വായടപ്പിച്ചോണം.
എനിക്ക് സർക്കാർ ജോലി കിട്ടി മൂക്കിൽ പല്ല് വന്നിട്ടാണോ കൊച്ചിനെ ഉണ്ടാക്കുന്നത്?”
പറഞ്ഞു തുടങ്ങിയത് അരിശത്തോടെയാണെങ്കിലും പാതിയിൽ നിർത്തി വിതുമ്പിക്കൊണ്ട് പൂജ തിരിച്ചു നടന്നു.
വിഷ്ണുവിനും സങ്കടമായി.
അവൾ ചായയ്ക്ക് വെള്ളം വയ്ക്കുന്നതും നോക്കി അവൻ വാതിലിൽ ചാരി നിന്നു. പൂജ കരയുകയും ഇടത് കൈ ഉയർത്തി മുഖം തുടയ്ക്കുകയും ചെയ്യുന്നുണ്ട്.
നന്നായി പഠിക്കുന്ന പെണ്ണാണ് അവൾ.
പിഎസ്സി കിട്ടാനുള്ള കഷ്ടപ്പാടൊക്കെ അവനറിയാം.
എങ്കിലും പോകുന്ന വരെ പോകട്ടെയെന്നാണ് അവന്റെ തീരുമാനം.
ഇപ്പോഴൊരു കുഞ്ഞായാൽ നാളെ അവൾ തന്നെ താനവളുടെ ഭാവി ഇല്ലാതാക്കിയെന്ന് പറയുമോ എന്നവൻ ഭയന്നു.
കരഞ്ഞു ചുവന്ന മുഖത്തോടെ തന്നെ അവൾ വിഷ്ണുവിന്റെ കയ്യിലേക്ക് ചായക്കപ്പ് കൊണ്ട് കൊടുത്തു. അവൾ മുഖത്ത് നോക്കുന്നില്ലായിരുന്നു.
ചായ തന്ന് തിരിഞ്ഞ് പോവാനൊരുങ്ങിയവളുടെ കയ്യിൽ പിടിച്ച് അവൻ നിർത്തി.