സന്ദീപ് അസന്തുഷ്ടിയോടെ അവരെ നോക്കി.
“ഇല്ലേ, ഒരു പ്രശ്നവും?”
ശ്രീലത അവനെ തറപ്പിച്ചു നോക്കി. ആ നോട്ടത്തിനു മുമ്പിൽ അധികനേരം പിടിച്ചു നിൽക്കാൻ സന്ദീപിനായില്ല.
“ജാനുവേടത്തി മൊതല് ആ ഐഷുമ്മ വരെ ഒരുപാട് പേരുടെ കഥ ഞാൻ കേട്ടിട്ടുണ്ട്…സന്ദീപേ, നീ എന്നെക്കൊണ്ട് അധികം ഒന്നും പറയിപ്പിക്കരുത് കേട്ടോ…”
വെളളം കുടിച്ചുകൊണ്ടിരുന്ന സന്ദീപ് പെട്ടെന്ന് വിക്കി.
“ആൾക്കാർക്ക് എന്നതാ പറയാൻ മേലാത്തെ…”
സന്ദീപ് പിടിച്ചു നിൽക്കാൻ ഒരു ശ്രമം നടത്തി.
“ആരും അതിന്, അമ്മയൊന്നും നേരിട്ട് കണ്ടിട്ടില്ലല്ലോ, ഉണ്ടോ? അവരോടൊക്കെ ഞാൻ ഫ്രീയായി ഇടപെടും എന്നല്ലാതെ….”
അധികം സംസാരിക്കാന്‍ സന്ദീപ് മെനക്കെട്ടില്ല.
തന്‍റെ കന്നംതിരിവിനെപ്പറ്റിയൊക്കെ അമ്മയ്ക്ക് നല്ല ധാരണയുണ്ട്. അങ്ങനെയുള്ളപ്പോള്‍ മൌനമാണ് ഭൂഷണം.
വിദ്വാനും.
പിന്നെ കോഴിക്കും.
പത്ത് മണിയായപ്പോള്‍ കൃഷ്ണേട്ടനെത്തി. അയാളെ സീകരിക്കാന്‍ അമ്മ കാണിച്ച ഉത്സാഹവും സന്തോഷവും സന്ദീപ് ശ്രദ്ധിച്ചു. ജ്യോത്സ്യത്തിലുള്ള താല്‍പ്പര്യവും വിശ്വാസവും അമ്മയ്ക്ക് ഒത്തിരി കൂടുതലാണ്. ഇപ്പോള്‍ അത് മാത്രമല്ല. തന്നെപ്പൂട്ടാനുള്ള ആയുധമായാണ് അമ്മ കൃഷ്ണേട്ടനെ വരുത്തിയത് എന്ന് സന്ദീപിനറിയാം.
“അപ്പം അതാണ് തെക്ക്..”
പാനോപചാരങ്ങളൊക്കെ കഴിഞ്ഞ് അയാള്‍ ദിക്ക് നിര്‍ണ്ണയിച്ചു.
മഹാലക്ഷ്മിയുടെ വലിയ ചിത്രത്തിന് മുമ്പില്‍ അയാളിരുന്നു. പിന്നെ കവിടി നിരത്തി. ധ്യാനിച്ച് അല്‍പ്പനേരമിരുന്നു. അതിന് ശേഷം കരുക്കള്‍ വെച്ച് ഗണന നീക്കം തുടങ്ങി. നീളത്തില്‍, കുറുകെ, ഡയഗ്ണലായി…