അവരിലാരെങ്കിലുമായിരിക്കുമോ?
എന്നാൽ രണ്ടിലൊന്നറിയണം.
നേരം വെളുക്കട്ടെ.
അങ്ങനെ മനസ്സിലുറപ്പിച്ച് അവൻ ഉറങ്ങാൻ ശ്രമിച്ചു.
പിറ്റേ ദിവസം വൈകി ആണുണർന്നത്.
ശ്രീലത വന്നു വിളിക്കുമ്പോൾ സമയം എട്ടു കഴിഞ്ഞിരുന്നു.
“മോനെ വേഗം എണീറ്റെ…”
അവർ മകനെ കുലുക്കി വിളിച്ചു.
“പല്ലു തേച്ച് മുഖം ഒക്കെ കഴുകി വന്നേ, ഒരു കാര്യമുണ്ട്…”
“എന്താമ്മേ?”
ഉറക്കച്ചടവോടെ അവൻ തിരക്കി.
“നീ എണീറ്റ് മുഖമൊക്കെ കഴുകി വാ, പറയാം…”
അവൻ എഴുന്നേറ്റു.
മുഖം കഴുകി, ടോയ്‌ലറ്റിൽ പോയി പല്ലു തേച്ച് വന്നപ്പോഴേക്കും മേശമേൽ ചൂട് ചായ ഇരിക്കുന്നത് അവൻ കണ്ടു.
അതെടുത്ത് കുടിക്കാൻ തുടങ്ങിയപ്പോൾ ശ്രീലത അകത്ത് നിന്ന് ഇഡ്ഡലിയുമായി വന്നു.
“മോനെ കൊറച്ച് കഴിയുമ്പോൾ കൃഷ്ണേട്ടൻ വരും…”
ഇഡ്ഡലിയും ചട്ട്ണിയും അവൻ്റെ നേരെ നീക്കി അവർ പറഞ്ഞു.
സന്ദീപ് അവളുടെ നേരെ ചോദ്യരൂപത്തിൽ നോക്കി.
“ഇന്നാള് കണ്ടപ്പോ കൃഷ്ണേട്ടൻ പറഞ്ഞിരുന്നു, എന്തൊക്കെയോ ദോഷങ്ങൾ ഉണ്ട് ഈ വീടിനും നമുക്കും എന്ന്…”
ശ്രീലത മടിച്ചു മടിച്ചാണെങ്കിലും അവനോടു പറഞ്ഞു.
“ഒന്ന് പ്രശ്നം വെപ്പിച്ചു നോക്കാൻ ഞാൻ അങ്ങോട്ട് പറയുവാരുന്നു, ഇന്നിങ്ങോട്ടു വരാന്നു സമ്മതിച്ചിട്ടുണ്ട് കൃഷ്ണേട്ടൻ…”
ജ്യോത്സനാണ് കൃഷ്ണേട്ടൻ. അത്യാവശ്യം പ്രസിദ്ധനാണ്. ചുറ്റുവട്ടത്തുള്ള വിവാഹം, മറ്റ് മംഗള കർമ്മങ്ങൾ അതിനൊക്കെ കൃഷ്ണേട്ടൻ അനിവാര്യമാണ്. സന്ദീപിൻറ്റെ അച്ഛൻ മോഹനൻറ്റെ സുഹൃത്തുമാണ്. സഹായിയും ഉപകാരിയുമാണ്.
“ഇവിടെയിപ്പം എന്ത് പ്രശ്നമുണ്ടായിട്ടാ അമ്മെ?”