വിളക്കുവയ്ക്കുന്ന സമയത്താണ് സഞ്ജുവും മീരയും തിരികെ വീട്ടിലെത്തിയത്.
ദീപം ദീപം എന്നു പറഞ്ഞുകൊണ്ട് നന്ദു വിളക്കുമായി വരുന്ന സീനായിരുന്നു അത്. വിളക്ക് വരാന്തയിൽ നിലത്തു വച്ച ശേഷം അവൾ നിവർന്നപ്പോൾ കണ്ടത് മീരയെയും സഞ്ജുവിനെയും. അവൾക്കു മുഖം കൊടുക്കാതെ മുഖം വെട്ടിച്ച് മീര അകത്തേക്കു പോയി.
സഞ്ജു നന്ദുവിനെ നോക്കുകയായിരുന്നു. ചുവന്ന പട്ടുപാവാടയും ദാവണിയുമായിരുന്നു അവളുടെ വേഷം. കുളികഴിഞ്ഞതിന്‌റെ അടയാളമായി മുടി പിന്നോട്ടുവച്ചു തോർത്തുകൊണ്ടു കെട്ടിയിട്ടുണ്ടായിരുന്നു അവൾ. മീര മാസെങ്കിൽ ക്ലാസ് നന്ദിത തന്നെ.
വിളക്കിലെ എണ്ണ തന്‌റെ മുൻവശത്തെ മുടിയിൽ തേച്ചുകൊണ്ട് നന്ദിത സഞ്ജുവിന് അരികിലേക്കു നടന്നു വന്നു. മനോഹരമായ സുഗന്ധം അവൾ വന്നപ്പോൾ സഞ്ജുവിലേക്കു പ്രവഹിച്ചു.
വിളക്കുവയ്ക്കും മുൻപ് എത്തണമെന്നു തറവാട്ടിൽ ഒരു നിഷ്ടയുണ്ടെന്നറിയില്ലേ സഞ്ജുവിന്- നന്ദു അവന്‌റെ മുഖത്തു നോക്കി ചോദിച്ചു.
കൂടുതൽ ചോദ്യങ്ങളിൽ നിന്നു രക്ഷപ്പെടാനായി സഞ്ജു വിളക്കിലേക്കു നോക്കി കൈകൂപ്പി പ്രാർഥിച്ചു നിന്നു. പിന്നേ, മുംബൈയിൽ ജീവിക്കുന്ന ഇവളാണ് ഈ തറവാട്ടിൽ ജനനം മുതൽ കഴിയുന്ന തന്നോടു നിയമവും നിഷ്ടയുമൊക്കെ പറയുന്നത്-സഞ്ജു ഉള്ളിൽ ഇങ്ങനെ വിചാരിച്ചു നിന്നു.
സഞ്ജു തൊഴൽ അവസാനിപ്പിച്ചപ്പോഴും നന്ദു അവിടെത്തന്നെ ഉണ്ടായിരുന്നു.
മഹാറാണിയെ നന്നായി സോപ്പ് തേച്ചു കുളിപ്പിച്ചോ സഞ്ജൂ- നന്ദു പരിഹാസ രൂപത്തിൽ ചോദിച്ചു.
സഞ്ജു ദൈന്യതയോടെ അവളെ നോക്കി.
ഹും എന്നു പറഞ്ഞുകൊണ്ട് നന്ദു വെട്ടിത്തിരിഞ്ഞ് തറവാട്ടിനുള്ളിലേക്കു പോയി. സഞ്ജു ആ പോക്ക് നിർന്നിമേഷനായി നോക്കിനിന്നു.