കഴിച്ചു എഴുന്നേറ്റ അവൻ ആർക്കും മുഖം കൊടുക്കാതെ കൈ കഴുകി മുകളിലേക്കു നടന്നു.
മുകളിലെ നിലയിലേക്ക് കയറുന്ന നിമിഷം അത്രയും അവന്റെ മനസ് മറ്റെന്തോ തേടി.
ആരോടെങ്കിലും ഒന്ന് ഫ്രീ ആയി ഇടപഴകാൻ കഴിഞ്ഞിരുന്നെങ്കിൽ.
ഇച്ചേയി ഉണ്ട്… തന്റെ എല്ലാമെല്ലാമാണ്. എന്തും തുറന്നു പറയാൻ കഴിയുന്ന ഒരാൾ.. പക്ഷെ എന്നിട്ടും എല്ലാം തുറന്നു പറയാൻ കഴിഞ്ഞിട്ടില്ല.. ഒരു പക്ഷെ ചില സമയങ്ങളിൽ ഒരു അമ്മയും മകനും ആകുന്നതു കൊണ്ടാവും……
മറ്റാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ… കൂട്ടുകാരുടെ കൂടെ പോയാൽ എല്ലാം പറയാൻ കഴിയില്ല..വെള്ളമടിക്കാൻ കമ്പിനി കിട്ടും. അങ്ങനെ ആശ്വാസം കണ്ടെത്താൻ കഴിഞ്ഞേക്കും. പക്ഷെ എത്ര സമയത്തേയ്ക്ക്. ബോധമനസ്സിൽ നിലനിന്നു കൊണ്ട് ഇതിൽ നിന്നും ആശ്വാസം കണ്ടെത്തിയെ തീരൂ….
ഫോൺ റിങ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് ഹിരൺ റൂമിലേക്ക് ചെന്നത്. ഫോൺ കയ്യിൽ എടുത്തപ്പോളേക്കും റിങ് നിന്നിരുന്നു. പരിചയം ഇല്ലാത്ത ഒരു നമ്പർ.. ആ നമ്പറിൽ നിന്നും ടെക്സ്റ്റ് മെസ്സേജ്ജും വാട്സ് ആപ് മെസ്സേജ്ജും ഉണ്ടായിരുന്നു. ഹിരൺ വാട്ട്സ് ആപ് തുറന്നു നോക്കി.
“ഹിരൺ… സൺഡേ വരില്ലേ…
ഞാൻ കാത്തിരിക്കും വരാതെ ഇരിക്കരുത് ”
അത് ആരെന്നു മനസിലാക്കാൻ അവനു അധികം സമയം വേണ്ടി വന്നില്ല..
അനീറ്റ….
അവന്റെ മനസ് അറിയാതെ ആ പേര് ഉരുവിട്ടു.
ഒരു പരാതിയും ഇല്ലാതെ അകന്നു നിന്നു തന്നെ സ്നേഹിച്ചവൾ. തന്റെ മനസെന്തെന്നു അറിഞ്ഞു ഒരു പരിഭവവും ഇല്ലാതെ വഴി മാറി നിന്നവൾ. ഒരുമിച്ചിരുന്നത് ഒരു മണിക്കൂർ മാത്രം ആ സമയം കൊണ്ട് തന്നെ പൂർണ്ണമായും മനസിലാക്കിയവൾ..