“ഇയ്യിൻ്റെ റൂഹിൻ്റെ പാതിയായോണ്ടാവും”
“ആ മലക്കിനോട് പോവാൻ പറ. എനിക്കേ പകുതി പോരാ. ആ പറഞ്ഞ റൂഹ് തന്നെയാണ് വേണ്ടത്. ഐ ലൗവ് റ്റു അസോസിയേറ്റ് വിത്ത് ദ സോൾ. പ്രിയപ്പെട്ട ആത്മാവല്ലേ ജന്മ ജന്മാന്തരങ്ങളിൽ കൂടെയുള്ളത്? ആ സോൾ ഒക്യുപ്പൈ ചെയ്യുന്ന ബോഡി… അത് ഞാൻ നോക്കുന്നേയില്ല. ആ ആത്മാവിനെയാണെനിക്ക് വേണ്ടത്. ആ മനസ്സാണ് എനിക്ക് വേണ്ടത്. അതിൻ്റെ ഒരു കൊറോളറി എന്താന്ന് വെച്ചാല് എനിക്കത്രയേറെ പ്രിയപ്പെട്ട ആത്മാവ് ഒക്യുപ്പൈ ചെയ്യുന്ന ദേഹമായതോണ്ട് ആ ശരീരത്തെയും ഞാനിഷ്ടപ്പെടും”
“അതോണ്ടാല്ലേ ഇയ്യ് എടക്കെടക്ക് ബാംഗ്ലൂരില് വന്നേന്നത്? ഇന്നെഷ്ടായോണ്ട്? അവടെ വരുമ്പോ വരണതാ… ഇവിടെ വരുമ്പോ വരണതാ… എന്താ ഇയ്യ് പറയാ അതിന്”?
ഞാനൊന്നും പറയാതെ പുഞ്ചിരിയോടെ ജുമൈലത്തിനെ വീക്ഷിച്ചിരുന്നു.
“…ഐ വാസ് ഇൻ ദ വിസിനിറ്റി. ല്ലേ കണ്ണാ? ചിക്കമംഗളൂരുവില് വന്നപ്പോ കേറ്യേതാ… ഹൈദരാബാദില് പോണ വഴിക്ക് വന്നതാന്നൊക്കെ പറഞ്ഞിന്നെ കാണാൻ വന്നേന്നത്… ഇക്ക് ഫോണെടുക്കാൻ പറ്റാത്ത സമയത്തൊക്കെ ഇയ്യിന്നെ വിളിക്കും. ഇയ്യിന്നെ വിളിക്കുമ്പോ ഞാന് ഹോസ്പിറ്റലിലാണേല്… അന്നോട് വർത്താനം പറയാൻ… ഇയ്യ് ഫ്ലാറ്റില് വരുമ്പോ… ഒപ്പള്ളോരോടും സീനിയർ ഡോക്ടരോടും ഒക്കെ എന്തൊക്കെ നൊണയാ ഞാൻ പറഞ്ഞ്ള്ളത് ന്നറിയോ? യു മേക്ക് മി ലൈ. യു മേക്ക് മി സ്റ്റേ. ഇപ്പോ. ഈ വീട്ടില്. അൻ്റെ കൂടെ…”
“ഞാൻ കന്യാകുമാരി റ്റു പൂനെ… അവിടെ മഹാബലേശ്വറില് ഒരു ക്ഷേത്രമുണ്ട്. അവിടെ വരെ റൈഡേർസ് ക്ലബ്ബിൻ്റെ ചാലഞ്ചിന് കണ്ടിന്യുവസായി ബൈക്കോടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു സേർട്ടിഫൈഡ് റൈഡറാ ഞാൻ. എനിക്കതിൻ്റെ ഇതൊക്കെയുണ്ട്. സെർട്ടിഫിക്കറ്റ്സ്. അപ്പോ അങ്ങനത്തെ ചാലഞ്ചൊക്കെണ്ടാവുമ്പോ വരുന്നതാ ചിക്കമംഗളൂരുവില്. ജംഷിയും ഒപ്പമുണ്ടാവലുണ്ടല്ലോ. അല്ലെങ്കിൽ മാനുക്കയോ എബിനോ. മിക്കവാറും എബിനാവും. അച്ചായനാ അതിനോടൊക്കെ താൽപര്യം. എപ്പഴും അല്ല. എന്നാലും”