“അതാ കണ്ണാ ഇക്കിഷ്ടം. വളച്ച് കെട്ടി ഫോറസ്റ്റില് നെരങ്ങുന്നേലും നല്ലത് പറയാള്ളത് പറേണതാ. ഇല്ലേല് ആനേനേം ഏറ്റി നടക്കേണ്ടി വരും. പിന്നെ അനക്കാണേല് രണ്ടും കഴിയും. സ്മൂത്താവാനും റഫാവാനും”
“മറ്റേതുണ്ട്. സത്യം ബ്രൂയാത് പ്രിയം ബ്രൂയാത് ന ബ്രൂയാത് സത്യമപ്രിയം… അങ്ങനത്തെ ഒന്ന്. ഞാൻ ബ്രൂട്ടൽ ട്രൂത്ത് മാത്രം പറയുന്ന ഒരാളാന്ന് ആരേലും പറഞ്ഞാൽ യു ആർ ജസ്റ്റ് ആൻ ആസ്ഹോൾ എന്ന് ഞാൻ പറയും. സൊ അങ്ങനെ ഒക്കെ വരുമ്പോ യൂസ് യുവർ ഓൺ ഡിസ്ക്രീഷൻ ഇൻ ദ മാറ്റർ എന്നൂടി ചേർക്കണം”
“അതും അനക്കറിയാലോ”
“മൊഹബ്ബത്തിനേപ്പറ്റി നേരത്തെ എന്തോ പറഞ്ഞില്ലേ. ഞാനും അനിയൻ്റെ കൂട്ടുകാരനാ”
“കണ്ണാ…ഞാനങ്ങനെ പെട്ടെന്ന് പ്രേമത്തില് വീഴണ ഒരു ടൈപ്പല്ല. ഒരാളെ ഇഷ്ടപ്പെടാനിക്ക് കൊറേ സമയം വേണം. അന്നെ ആദ്യായിട്ട് കാണുമ്പോ ഇക്ക് ഇംതിയാസുണ്ടേന്നു. ന്നിട്ടും… അപ്പോ തന്നെ ഇക്കന്നോട് ഒരു അഫെക്ഷനുണ്ടേന്നു. പ്രേമല്ല. വേറെ എന്തോ ഒന്ന്. എന്താപ്പോ അതിന് പറയാ”?
“വാത്സല്യാണോ”?
“അതെന്നെയല്ലേ അഫെക്ഷൻ”?
“അങ്ങനെയല്ല. അതായത് അനിയൻ്റെ കൂട്ടുകാരൻ എന്ന് പറയുമ്പോ ജംഷിയോട് തോന്നുന്നത് തന്നെയല്ലേ എന്നോടും തോന്നേണ്ടത്”
“അല്ല”
ജുമൈലത്തിൻ്റെ സ്വരത്തിൻ്റെ ദൃഢത എനിക്ക് പരിചിതമായിരുന്നു. ഇഷ്ടപ്പെടാത്തത് എന്തെങ്കിലും കേൾക്കുമ്പോൾ അല്ലെങ്കിൽ പറയുന്ന കാര്യത്തെപ്പറ്റി അത്രക്ക് ഉറപ്പുള്ളപ്പോൾ മാത്രം ഞാൻ കേട്ടിട്ടുള്ള സ്വരമായിരുന്നു അത്.