“അനക്കൊക്കെ അറിയാം. ഇന്നാലും ഇയ്യത് പറഞ്ഞോണ്ടല്ലേ?…ഇന്നെ ഫേസ് ചെയ്യാൻ മടിയായിട്ട് ഗൾഫില് ഉപ്പാൻ്റെ കൂടെ ബിസിനസൊലത്താൻ പോവാന്ന്. അതോണ്ടാ ഞാൻ മഹറ് വേണന്ന് നിർബന്ധിച്ചത്”
“ആക്സിഡൻ്റ് ആയില്ലേലും ഒരു മുപ്പത്താറ്… നാൽപ്പത് വയസ്സ് വരെ ഒക്കെയേ ജീവിക്കൂ”
” …ന്നാലും അത്രേം നാള് കൂടെണ്ടാവൂലേ” ?
“ഉണ്ടാവും”
“അധികം സമയല്ലാത്തോണ്ട് ഇംതിയാസിന് വാച്ച് കയ്യില് കെട്ടി എപ്പഴും സമയം നോക്കണത് ഇഷ്ടണ്ടേന്നില്ല… ആൾക്കാരൊക്കെ തെരക്ക് പിടിച്ച് നടക്കൂലേ. അങ്ങനെ. ഓനിങ്ങനെ ലാ ഇലാഹ് ഇല്ലല്ലാന്നും പറഞ്ഞ് സാ മട്ടിൽ റിലാക്സായി നടക്കാനാ ഇഷ്ടം. ഇയ്യ് ആയിരം പൂർണ ചന്ദ്രന്മാരെ കാണാനിരിക്കല്ലേ? അനക്ക് ആവശ്യത്തിന് സമയണ്ടല്ലോ”
“അതോണ്ടാണോ എനിക്ക് തന്നത്”?
“അല്ല. ആ വാച്ചാ ഞാനോന് ആദ്യായിട്ട് വാങ്ങിയത്. ഇൻ്റെ ഒരു മാസത്തെ സാലറിയാ അത്. വാച്ച് ഇഷ്ടല്ലാന്ന് പിന്നെയാ ഞാനറിഞ്ഞത്”
“ഞാനൊരുപാട് സാധനങ്ങള് ഇങ്ങനെ ഓരോരുത്തരെ ഓർമ്മക്കായി കൊണ്ടു നടക്കുന്നുണ്ട്. അതിലൊന്നാവും അതും. ആ വാച്ചും ആയിരം പൂർണ ചന്ദ്രന്മാരെ കാണും. എന്നാലും എന്തിനാ അത് എനിക്ക് കെട്ടി തന്നത്” ?
“അനക്കറിയോ കണ്ണാ… ജംഷി ഒരു ഉമ്മേനൊട്ടിയാ. എല്ലാ കാര്യോം ഉമ്മാൻ്റെടുത്ത് പോയി പറയും. കോട്ടയത്ത്ന്ന് ക്രിസ്മസ് വെക്കേഷന് വന്നപ്പോ അന്നേപ്പറ്റി ഉമ്മാനോട് അടുക്കളേല് ഇരുന്ന് പറയ്ണ്ടേന്നു. ഇയ്യ് വീണതും ഓനന്നെ പിടിച്ചതും ഒക്കെ. പെരുന്നാളിന് ആദ്യായിട്ട് കാണുന്നേനും മുന്നേ അന്നെ ജംഷി പറഞ്ഞ് ഇക്കറിയേന്നു. അന്ന് കണ്ടപ്പളോ… എന്തോ ഒരു അട്രാക്ഷൻ. കൊറേക്കാലായിട്ട് അറിയുന്ന ആരെയോ പോലെ തോന്നി. ഡിപ്രഷനായ സമയത്ത് അന്നോട് രാത്രീം പകലൂല്ലാതെ വർത്താനം പറഞ്ഞ് ….”