ഞാൻ ഇരുന്ന് ചിരിക്കാൻ തുടങ്ങി. ജുമൈലത്ത് ഇതെന്ത് കൂത്ത് എന്ന ഭാവത്തോടെ കറങ്ങുന്ന കസേരയിൽ എൻ്റെ നേരെ തിരിഞ്ഞു.
“എന്താ കണ്ണാ”?
“ആരാ ഈ പറയുന്നത്”?
ജുമൈലത്ത് പുരികമുയർത്തി ചോദ്യഭാവത്തിൽ എന്നെ നോക്കി.
“ഏയ്. ഒന്നുമില്ല. പ്രേമത്തെപ്പറ്റി പറഞ്ഞപ്പോ ഞാൻ ഇംതിയാസിൻ്റെ കാര്യം ആലോചിച്ചതാ. പത്തൊമ്പത് വയസ്സുള്ള ഒരുത്തൻ ഇരുപത്തി നാല്കാരിയെ പ്രേമിച്ച് വളച്ചൊടിച്ച് ചാക്കിലാക്കിയല്ലോന്നോർത്തതാ”
ജുമൈലത്തിൻ്റെ മുഖം അയഞ്ഞ് പ്രസന്നവതിയായി.
“അന്നെന്നെ ഓനിന്നെ കെട്ടാനേന്നു പൂതി. ഓനൊരു ഇരുപത്തി അഞ്ച് വയസ്സേലും ആവട്ടേന്ന് പറഞ്ഞ് ഞാനോനെ തടുത്ത് നിർത്ത്യേതാ. ഇയ്യെന്നെ അതൊന്നാലോചിച്ചോക്ക്. മൻസൂറിൻ്റെ കൂട്ടുകാരൻ… പ്രായം പിന്നെ നോക്കണ്ട. അനക്ക് അറിയൂലെ ? ഞാനോനോട് മലയാളത്തില് പല വട്ടം പറഞ്ഞതാ അത് ശരിയാവൂലാന്ന്. ഓനെ ഒരു ബ്രദറിനെ പോലേ കാണാൻ പറ്റൂന്ന്. അതൊന്നും കേക്കാതെ പിന്നാലെ നടന്ന് അങ്ങേയറ്റം വെറുപ്പിച്ച് ഇന്നേ കൊണ്ട് ഓനെ ഇഷ്ടാന്ന് പറയിപ്പിച്ചു. അത് കഴിഞ്ഞിട്ട് തിരിഞ്ഞ് നോക്കാതെ നടക്കിണ്ട്. മനപ്പൂർവം ഇന്നെ അവോയ്ഡ് ചെയ്യുമ്പോലെ. ഞാൻ കരുതി ഇഷ്ടം പറഞ്ഞതോടെ ഓൻ്റെ ഇൻട്രസ്റ്റ് പോയീന്ന്. പിന്നേ മനസ്സിലായത് ഓനോൻ്റെ ഉമ്മാൻ്റെ അസുഖാന്ന്. പിന്നാലെ നടന്നന്ന് ഓനതറിയൂലേന്നു”
“ആൻഡ് യുവർ ലൗ ഇൻ്റെൻസിഫൈഡ്. സോർട്ട് ഓഫ് തിങ്സ് ഡു ഹാപ്പെൻ ഇൻ ലൗവ്. ദെൻ യു ലൗവ്ഡ് ഹിം സോ അർഡൻ്റ്ലി. എന്നോട് പറഞ്ഞിട്ടുള്ളതാണല്ലോ അതൊക്കെ. അങ്ങനെ ഒക്കെ ആവുമ്പോ പ്രേമത്തിന് ആഴം കൂടും. ഐ നോ”