ജുമൈലത്ത് കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്ത് കറങ്ങുന്ന കസേരയിൽ എൻ്റെ നേരെ തിരിഞ്ഞ് കാൽ നിലത്ത് കുത്തി പെൻഡുലം പോലെ ഇടത്തോട്ടും വലത്തോട്ടും കറങ്ങി കൊണ്ടിരുന്നു. തല ഒരൽപ്പം താഴ്ത്തി ചെറു ചിരിയോടെ ജുമൈലത്ത് എൻ്റെ നേരെ നോക്കിയപ്പോൾ ഡയാനാ രാജകുമാരിയുടെ സ്പെൻസർ സ്റ്റെയറാണ് എനിക്കോർമ്മ വന്നത്.
“അൻ്റെ രേണൂനെപ്പോലെ ഞാനും അനക്ക് പറ്റിയ ഒരാളാല്ലേ”
“യെസ് ഇൻഡീഡ്. എനിക്ക് രണ്ട് തരം ആൾക്കാരെ പറ്റും. നല്ല ഇൻ്റലിജൻ്റ് ആൻഡ് സോഫിസ്റ്റിക്കേറ്റഡ് ആയിട്ടുള്ളോരും കുറേക്കൂടി സോഫ്റ്റ് ആൻഡ് എംപതറ്റിക് ആയിട്ടുള്ളോരും”
“അനക്കൊരു മൈൻഡ് മേറ്റും പിന്നെ ഒരു സോൾമേറ്റും വേണല്ലേ”
“അതെന്നെ. അങ്ങനെ ഒക്കെ ആയാ കൊള്ളാന്ന് ആഗ്രഹണ്ട്”
ജുമൈലത്ത് മറുപടി ഒന്നും പറഞ്ഞില്ല.
“കണ്ണാ… യു ട്യൂബിലുള്ളതല്ലാതെ ഇയ്യ് വേറെ എന്തേലും ചെയ്ത്ണ്ടോ”?
“വേറെ എന്തേലും ചെയ്തിട്ടുണ്ടോന്ന് ചോദിച്ചാൽ… ഒരു പഞ്ചാബി മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട്”
“പഞ്ചാബിയോ? എങ്ങനെ”?
“അതിലിത്ര അത്ഭുതപ്പെടാനൊന്നൂല്ല. എൻ്റെ അമ്മ പഞ്ചാബിയാന്നറിയില്ലേ. അവിടെ കുറച്ച് പ്രോപ്പെർട്ടി ഒക്കെയുണ്ട്. പാട്യാലക്കടുത്താ. ഡെൽഹീലും പൂനേലും ഉള്ളത് വീടാ. പക്ഷേ ഇത് കുറച്ച് സ്ഥലണ്ട്. ഗോഡൗണൊക്കെ ആയി. രേണുവായിരുന്നു ബെനിഫിഷ്യൽ ഓണർ എന്ന നിലക്ക് അതൊക്കെ നോക്കിയേന്നത്. ബട്ട്.. ഞാൻ ചെല്ലേണ്ട ആവശ്യണ്ടായി… ഈ കഴിഞ്ഞ നവംബറില്. അമ്മയുടെ ഫാമിലീടെ അടുത്ത് അല്ലാതേം ഞാൻ ചെല്ലലുണ്ട്. അമ്മേടെ മൂത്ത ഒരേട്ടനുമായിട്ട് അത്യാവശ്യം നല്ല ബന്ധണ്ട്. മറ്റുള്ളവരുമായും അടുപ്പമൊക്കെണ്ട്. എന്നാലും…”