രേണുവിനെപ്പോലെ ഭൂതകാല സ്മൃതികളുടെ കെട്ടുപാടുകളിൽ ചുറ്റിവരിഞ്ഞ് ഓർമ്മകളുടെ തടവറയിൽ കാലം കഴിച്ചുകൂട്ടുന്നതിനോട് എനിക്ക് വലിയ താത്പര്യമില്ലായിരുന്നു.
“ഡിസയർ റ്റു ലിവ്… അങ്ങനെ എന്തേലും വേണ്ടേ? … ജീവിച്ചിരിക്കാൻ ആഗ്രഹമില്ല. എന്നാ പോയി ചാകാന്ന് വിചാരിച്ചാ അതിന് കാരണങ്ങളുമില്ല. സൂയിസൈഡ് ചെയ്യാൻ പോലും റീസൺ വേണം. അതൊരു വൃത്തികെട്ട അവസ്ഥയാ രേണൂ. രേണു ഇങ്ങനെ മരിച്ചു പോയവരുടെ ഓർമ്മകളില് ജീവിച്ചിട്ടാ. മുന്നോട്ട് വേണം ചിന്തിക്കാൻ… ലീനിയർ പ്രോഗ്രഷൻ ഓഫ് ടൈം…. കാലം മുന്നോട്ടല്ലേ പോവുന്നത്. അച്ഛച്ഛൻ മരിച്ചാലും നമ്മള് ജീവനോടെ ഇല്ലേ? മരിക്കുന്നത് വരെ നമ്മക്ക് ജീവിക്കണ്ടേ? അങ്ങനെയല്ല… എല്ലാവരും മരിക്കുന്നത് വരെ ജീവനോടെ ഉണ്ടാകും. അതെനിക്കറിയാം. അതല്ല ഞാനുദ്ദേശിച്ചത്. മരിക്കുന്നത് വരെ ജീവിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം. അവിടെയാണ് പോയിൻ്റ് വേണ്ടത്. അല്ലാതെ മരിച്ചവരെ കുറിച്ചോർത്ത് ചാകുന്നത് വരെ ചത്ത് ജീവിച്ചിട്ട് കാര്യം ഒന്നും ഇല്ല”
“നീ അങ്ങനെ ആണോ കണ്ണാ? നിനക്ക് അത്രക്ക് ഇഷ്ടമുള്ള ഒരാള് മരിച്ചാൽ നീ എന്ത് ചെയ്യും”?
“ഞാൻ മരിക്കും”
“വൈ”?
“പോയി ആത്മഹത്യ ചെയ്യൊന്നും ഇല്ല. പക്ഷേ ആ ഒരു ഡെത്ത്… അത് മനസ്സില് ഉണ്ടാകും. ഇവെഞ്ച്വൽ ഫിസിക്കൽ ഡിറ്റീരിയോറേഷൻ. മനസ്സ് വീണാൽ പിന്നെ ശരീരവും വീഴില്ലേ? അപ്പോ ഞാൻ മരിക്കും. ഉടനെ അല്ല. പക്ഷേ പതുക്കെ. ഐ വിൽ ബി സ്ലോവ് ലി ഡൈയിങ്”
രേണു എന്നെ നോക്കി പുഞ്ചിരി തൂകി.