“അതിപ്പോ ഇയ്യ് യേശുദാസിനേപ്പോലെ പാടണ്ട. ഇക്കിയ്യ് പാടണത് വെറുതെ കേക്കാനാ”
“എന്നാല്…. സംസ്കൃതത്തിൽ ഒരു കീർത്തനമാവാം. അതാവുമ്പോ പാടാനറിഞ്ഞില്ലേലും പ്രശ്നമൊന്നുമില്ല. അഞ്ചാം ക്ലാസ് തൊട്ട് ഞാൻ സംസ്കൃതാ പഠിച്ചത്. സംസ്കൃതോത്സവത്തിന് സമസ്യാപൂരണത്തിനും അക്ഷര ശ്ലോകത്തിനും പദ്യം ചൊല്ലലിനും ഒക്കെ പോയി പരിചയണ്ട്”
ഞാൻ പാടാൻ തുടങ്ങി.
“…..കേശപാശധൃത പിഞ്ചികാ വിതതി സഞ്ചലന്മകര കുണ്ഡലം ഹാരജാലവനമാലികാ ലളിതമംഗരാഗ ഘന സൗരഭം…
………ബ്രഹ്മശംകരമുഖാനപീഃ പശുപാംഗനാസു ബഹുമാനയൻ
ഭക്തലോകഗമനീയരൂപ കമനീയഃ കൃഷ്ണ പരിപാഹി മാം”
ജുമൈലത്ത് കണ്ണുകൾ ചിമ്മി ഞാൻ ചൊല്ലുന്നതിൽ ലയിച്ച് കീർത്തനം ശ്രവിക്കുകയായിരുന്നു.
“കേക്കാൻ നല്ല രസണ്ട് കണ്ണാ. ഇയ്യ് ചൊല്ലുമ്പോ പ്രത്യേകിച്ചും. കേട്ടിരിക്കാൻ തോന്നും. ഒരു ഭംഗിയൊക്കെണ്ടതിന്”
“നാരായണീയത്തിലെ രാസക്രീഡയാ. പദ്യം ചൊല്ലലിന് ഫസ്റ്റ് കിട്ടിയത് അത് ചൊല്ലീട്ടാ. വേറൊന്നു കൂടിയുണ്ട്. അവനിതലം പുനരവതീർണസ്യാത് സംസ്കൃത ഗംഗാ ധാരാ ധീര ഭഗീരഥ വംശോസ്മാകം വയം തു കൃത നിർധാരാന്ന് പറഞ്ഞിട്ടൊന്ന്. ആറാം ക്ലാസിലായപ്പോ പാടിയതാ അത്. അതൊക്കെ ഓർത്തപ്പോ എന്തോ പോലെ. നൊസ്റ്റാൾജിയേടെ അസുഖാ”
“അനക്കങ്ങനെ ആവും. ബട്ട്… ഐ ഡോൻ്റ് നോ മച്ച് എബൗട്ട് ദാറ്റ്. പെട്ടെന്ന് ഇന്നത്തെ ദിവസത്തീക്ക് വരല്ലല്ലോ. ആ കഴിഞ്ഞു പോയ ദിവസൊക്കെ ജീവിച്ചതെന്നല്ലേ? ഇപ്പോ ഒരു നാലഞ്ച് കൊല്ലം മുന്നെള്ള അതേ സമയാണെങ്കില്ന്നാവും. വൃത്തികെട്ട കാലം. കഴിഞ്ഞത് നന്നായി. ഇപ്പഴാക്ക് സമാധാനം തോന്നണത്. പിന്നേം പിന്നേം അതെന്നെ വരണന്ന് ഇക്കൊരാഗ്രഹോല്ല. പഴേത് ഓർക്കണന്നൂല്ല”