“ചാറ് നുണയാൻ ഞാൻ കൂടെ വന്നാലോ”?
“ഇയ്യ് വര്വോ”?
“ജംഷീടെ കൂട്ടുകാരനല്ലേ ഞാൻ? അത് പറഞ്ഞപ്പഴാ…. ജംഷി ഇന്തോനേഷ്യേന്ന് എന്തൊക്കെയോ കുറച്ച് വീഡിയോസ് ഷൂട്ട് ചെയ്തത് അയച്ച് തന്നിട്ടുണ്ട്. ആ കമ്പ്യൂട്ടറിലുണ്ട്. ഞാനത് എഡിറ്റ് ചെയ്യേന്നു”
ജുമൈലത്ത് എഴുന്നേറ്റ് പോയി കമ്പ്യൂട്ടർ ഓൺ ചെയ്ത് ഞാൻ എഡിറ്റ് ചെയ്തു കൊണ്ടിരുന്ന ഇന്തോനേഷ്യയിൽ നിന്നുള്ള വീഡിയോ പ്ലേ ചെയ്ത് നോക്കി. നീഹ മാളിൽ നിന്നെടുത്ത ഒരു ഡാൻസ് വീഡിയോയും ഉണ്ട്. ഞാൻ അത് രണ്ടും കൂട്ടി ചേർക്കാൻ നോക്കുകയായിരുന്നു. ഷംസാദാണ് സാധാരണ അതൊക്കെ ചെയ്യുന്നത്. വെറുതെ എടുത്ത രംഗങ്ങൾ കൂട്ടി ചേർത്ത് ഒന്നാക്കി പ്ലോട്ടോടു കൂടിയ എന്തെങ്കിലും ആക്കാൻ അവനൊരു പ്രത്യേക മിടുക്കുണ്ട്. ജുമൈലത്ത് യു ട്യൂബ് എടുത്ത് ചാനലിലെ അപ് ലോഡ്സ് നോക്കാൻ തുടങ്ങി. ഞങ്ങൾ പാടത്ത് വെച്ചെടുത്ത ഡാൻസാണ് അവസാനമായി അപ് ലോഡ് ചെയ്തത്.
“ഓൾഡസ്റ്റ് നോക്കിയാലറിയാം…ജംഷി രണ്ടായിരത്തി പത്തൊൻപതില് മലപ്പുറത്ത് ആരോ ഇംപോർട്ട് ചെയ്ത ലംബോർഗിനി ഓടിക്കുന്നതിൻ്റെ വീഡിയോ എടുത്തിട്ടത്. അതാ ആദ്യത്തെ അപ് ലോഡ്. പിന്നെ കോട്ടക്കൽ തിരൂര് ഭാഗത്തുള്ള നിക്കാഹിൻ്റെ ഒക്കെ വീഡിയോസ്. അറബന മുട്ടൊക്കെ ഉണ്ടതില്. മൊഞ്ചന്മാരേം മൊഞ്ചത്തികളേം നാടല്ലേ? വണ്ടി പ്രാന്തന്മാരേം നാടാണ്. സിരകളിൽ കാൽപന്തിൻ്റെ ലഹരിയുമായി നടക്കുന്നവരുമുണ്ട്. പയ്യനാട് നടന്ന സെവൻസ് മാച്ചിൻ്റെ വീഡിയോയും ഉണ്ട്”
ഞാൻ പറയുന്നത് കേട്ട് ജുമൈലത്ത് പഴയ വീഡിയോകൾ നോക്കാൻ തുടങ്ങി.