ജുമൈലത്ത് എഴുന്നേറ്റ് എൻ്റെ അടുത്ത് വന്നിരുന്നു. പാത്രത്തിൽ മാങ്ങക്കൊപ്പം ഉണ്ടായിരുന്ന കത്തിയെടുത്ത് ഒരു പൂളെടുത്ത് രണ്ടാക്കി കത്തിയിൽ കുത്തി കോർത്ത് എൻ്റെ വായിലേക്ക് വെച്ചു തന്നു. ഞാൻ സോഫയിൽ കിടന്ന ഐ പാഡ് എടുത്തു മാറ്റി വെച്ച് ജുമൈലത്തിൻ്റെ അടുത്തേക്ക് നീങ്ങിയിരുന്നു.
“നിക്കാഹായില്ലേ? എന്തിനാ ഇപ്പോ പോകുന്നത്”?
“വന്നിട്ട് കൊറേയായില്ലേ? സിസേറിയനും കോംപ്ലിക്കേഷൻസൂണ്ടാവുമ്പോ സർജറിക്ക് ആള് വേണ്ടേ? അവടെ ഇപ്പോ പ്രഗ്നൻസി സീസണാ”
“അതിനും സീസണോ? ഹോമോ സാപ്പിയൻസ് എന്ന് പറയുമ്പോ വർഷം മുഴുവൻ ഗർഭം ധരിക്കാൻ കഴിയില്ലേ”?
“യെസ് വി കാൻ. നോട്ട് വി യു.. വി ആസ് അസ് ഫീമെയിൽസ്. ബട്ട് ദേർ ആർ സം പർട്ടിക്യുലർ മന്ത്സ് ഇൻ വിച്ച് ദ കേസസ് ആർ എ ബിറ്റ് ഹൈയർ ദാൻ ദ യൂഷ്വൽ. ദാറ്റ്സ് വൈ”
“കൊള്ളാം. അതെനിക്കറിയില്ലായിരുന്നു”
“പറയുന്നത് കേട്ടാൽ ഗർഭത്തെ പറ്റി വേറെള്ളതൊക്കെ അറിയാന്ന് തോന്നും”
“എനിക്കറിയൊന്നുമില്ല. പക്ഷേ ആവശ്യമുണ്ടേൽ ഞാൻ പഠിക്കും. ഒരു പെണ്ണിനറിയുന്നതിനേക്കാൾ കൂടുതൽ അതിനേക്കാൾ പെർഫെക്ഷനിൽ ഞാൻ പഠിച്ചെടുക്കും”
“യെസ് യൂ വിൽ. ഇയ്യത് ചെയ്യൂന്നിക്കറിയാലോ. ഇയ്യിന്നെ ഇപ്പോള്ള പോലെ ആക്കാൻ വേണ്ടി മാത്രം കൊറേ കാര്യങ്ങള് പഠിച്ചോനല്ലേ. അത് മാത്രല്ല കണ്ണാ. അവടെ ആരൂല്ല. ഉപ്പ പലേ തെരക്കാളും ആയി നടക്കീണ്ട്. ജംഷി പോയി. ഓൻ വരാൻ രണ്ടാഴ്ച്ചേലും ആവും. മൻസൂറ് ഷാനേൻ്റൊപ്പം മൊഹബ്ബത്തിൻ്റെ മുന്തിരിച്ചാറും നൊണഞ്ഞ് നടക്ക്ണത് അനക്കറിയൂലേ. അവടെ നിന്നാ പഴേതൊക്കെ ഓർമ്മ വരും”