“ആദ്യായിട്ട് വന്നതല്ലേ. വലത് കാല് വെച്ച് കേറിയാ മതി”
ജുമൈലത്ത് ഒരു നിമിഷം നിന്നു. അറബിയിൽ എന്തോ സൂക്തം ചൊല്ലി വലത് കാല് വെച്ച് അകത്തേക്ക് കയറി.
“ഞാൻ വിളിച്ചപ്പോ ഇയ്യെന്തെടുക്കേന്നു”?
“വായനയിലായിരുന്നു. പിന്നെ കുറച്ച് എഡിറ്റിങ് വർക്ക്സും”
“ഇയ്യൊറ്റക്കാല്ലേ? ഒറ്റക്കിരുന്ന് മടുക്കൂലേ കണ്ണാ”?
“ശരിയാ. ഒരു ബീവിയും കൂടെ കൂട്ടിനുണ്ടെങ്കില് ഒരോളണ്ടായേനേ”
“അയ്യടാ. ഓൻ്റെ ഒരു പൂതി”
“ഇവിടെ ഇരിക്ക്. ഞാനിപ്പോ വരാം”
പറമ്പിൽ നിന്നും ഞാൻ പഴുത്ത് വീണ മാങ്ങ പെറുക്കിയെടുത്തിരുന്നു. കൂട്ടത്തിൽ രണ്ട് കസ്തൂരി മാമ്പഴവും ഉണ്ടായിരുന്നു. കസ്തൂരി മാമ്പഴത്തിന് ഒരു പ്രത്യേക രുചിയാണ്. അണ്ണാറ കൊട്ടൻ പകുതി കടിച്ച് തിന്നിടുന്ന മാങ്ങയാണ് സാധാരണ മാവിൻ്റെ ചുവട്ടിൽ ഉണ്ടാകാറ്. ജുമൈലത്തിൻ്റെ ഭാഗ്യമാണെന്ന് തോന്നുന്നു. ഞാനത് മുറിച്ച് ഒരു പാത്രത്തിലെടുത്ത് ജുമൈലത്തിൻ്റെ മുന്നിലെ ടീ പോയി യിൽ കൊണ്ട് വെച്ചു.
“അത് കഴിച്ച് നോക്കേ. കസ്തൂരി മാങ്ങയാ. നല്ല രസാ കഴിക്കാൻ”
ജുമൈലത്ത് മാങ്ങ എടുത്ത് വായിലേക്ക് വെച്ചപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന താളിയോല കെട്ടുകൾ കണ്ടത്.
“ഇയ്യ് അതേന്നോ വായിച്ചേന്നത്? എന്താ അതില്ള്ളത്”?
“പറയാൻ മാത്രം ഒന്നും ഇല്ല. പഴയ കുറച്ച് താന്ത്രിക ക്രിയകളാ. അമ്പലത്തില് പ്രതിഷ്ഠിക്കുമ്പോ ചെയ്യുന്നത്. പബ്ലിക് ആയിട്ട് തന്ത്രസമുച്ചയമുണ്ട്. പക്ഷേ ഇത് അതല്ല. ആ താളിയോല കെട്ടില് കുറച്ച് കൂടിയ ക്രിയകളാ. പിന്നെ യന്ത്രങ്ങൾ…ചില കടുത്ത പ്രയോഗങ്ങൾക്കുള്ള പരിഹാര കർമ്മങ്ങൾ… അങ്ങനെ ഉള്ള ചിലതും ഉണ്ട്”