“അതല്ല രേണൂ… ഞാൻ ഈ വർഷം സെക്കൻ്റ് ഇയറാകും. ദിവസങ്ങള് പെട്ടെന്നാ പോവുന്നത്. ഇതിപ്പോ കഴിയും. പിന്നെ ഏതേലും ഒരു ഐ ഐ എമ്മീന്ന് എം ബി എ യും എടുത്ത് എങ്ങോട്ടേലും പോയാ രേണു ഒറ്റക്കാവില്ലേ. അതാ പറഞ്ഞത്. വെറുതെ സമയം കളയുന്നതിലും നല്ലതല്ലേ കല്യാണോം കഴിച്ച് സ്വസ്ഥമായി ജീവിക്കുന്നത് ? പ്രൊഫസറായിട്ട് പെണ്ണാലോചിച്ച് വര്വൊന്നും ഇല്ല. ഞാൻ വല്യച്ചനോട് പറഞ്ഞാലോ? വല്യച്ചൻ സംസാരിച്ചോളും. പെണ്ണാലോചനയുമായി അവര് തന്നെ വരണ്ടേ? അല്ലെങ്കിൽ ഞാനും നീഹയും ആ പ്രൊഫസറോട് പോയി ചോദിക്കാം. നീഹക്ക് അതിനൊക്കെ ഒരു പ്രത്യേക കഴിവാ”
“എന്നെ കെട്ടിച്ച് വിട്ടേ അടങ്ങൂന്നാണോ?അത്രക്ക് ആഗ്രഹാണേല് നീ പ്രൊഫസറെയല്ല ഹേമലതയെയാ കാണേണ്ടത്”
“അതാരാ? അമ്മയാണോ”?
“അല്ല. കണ്ണ് ഡോക്ടറാ… പുതിയ പാലത്താ.. ”
“എനിക്ക് കണ്ണിന് കുഴപ്പം ഒന്നും ഇല്ലല്ലോ”
“കണ്ണ് കാണിക്കാനല്ല. ആനന്ദ് രവീന്ദ്രൻ്റെ ഭാര്യയാ അത്. ഭർത്താവിന് വേറൊരുത്തീടെ ആലോചനേം ആയിട്ട് ചെല്ലുന്നത് ഭാര്യ അറിയണ്ടേ” ?
“ശ്ശേ വല്ലാത്ത കഷ്ടായി… ഞാൻ വിചാരിച്ചു…”
“എന്തിനാ ഈ ആവശ്യല്ലാത്തതൊക്കെ ആലോചിച്ച് കൂട്ടാൻ പോയേ? അതോണ്ടല്ലേ”
“എന്നാലും”
“നീ പൊയ്ക്കോ കണ്ണാ. അതിനെന്താ? അല്ലെങ്കിലും നീ എന്നെങ്കിലും ആരെയെങ്കിലും കല്യാണം കഴിക്കും. ഇപ്പോഴത്തെ ഒരു ഫാഷൻ കെട്ടി കഴിഞ്ഞാ എബ്രോഡിലേക്ക് കെട്ടുകെട്ടുന്നതാണല്ലോ. എന്നാണാവോ അവിടുന്ന് എല്ലാത്തിനേം ഇങ്ങോട്ട് തിരിച്ച് പാക്കു ചെയ്യുന്നത്. ഞാനെന്തായാലും തറവാടൊക്കെ വിട്ട് ഒരിടത്തും പോവില്ല. ആറളത്ത് എല്ലാരും ഉണ്ട്. ഇവിടെ ആണേല് അയന ഇല്ലേ? ദിവസവും ഫോണ് വിളിച്ച് ഓരോന്ന് പറയാൻ എലിസബത്തില്ലേ? പിന്നെ ബത്തേരിയിലാണേല് ജ്യോതിചേച്ചീം ഉണ്ട്. ഞാൻ എൻ്റെ തെർമോഡൈനാമിക്സിലെ ആ കംപ്ലീറ്റ് ചെയ്യാത്ത തീസീസ് കംപ്ലീറ്റ് ചെയ്യും. ഫിലോസഫിയിൽ ഒരു പി ജി എടുക്കും. പറ്റിയാല് ഭാരതീയ തത്വശാസ്ത്രത്തിലെങ്ങാനും ഒരു പി എച്ച് ഡി യും ചെയ്യും. കല്യാണം കഴിച്ചാലേ ജീവിക്കാൻ പറ്റൂ എന്നൊന്നും ഇല്ലല്ലോ”