തൊട്ട് മുന്നിലുള്ള റോഡിലൂടെ ഇടക്കിടക്ക് ഓരോ വാഹനങ്ങൾ പോകുന്നുണ്ട്. കുറച്ച് മാറി ആരോ കരിമ്പിൻ ജ്യൂസ് വിൽക്കുന്നുണ്ട്. അതിനടുത്ത് ഒരാൾ നീണ്ട കയറിൽ ടി ഷർട്ടുകൾ കെട്ടി തൂക്കി വിൽപന നടത്തുന്നു. ജുമൈലത്ത് എന്നെ നോക്കി മന്ദഹസിച്ചു. ഞാൻ അടുത്ത് ചെന്ന് ഇരുന്നു. ജുമൈലത്ത് എന്നെ വരിഞ്ഞു മുറുക്കി.
“എന്താ ഇത്? ആൾക്കാര് കാണും. ഇന്ന് വലിയ സന്തോഷത്തിലാണല്ലോ. രേണുവും ഇതു പോലെയാ. പ്രായണ്ടെങ്കിലും കുട്ടികളെപ്പോലെയാ ചില സമയത്തെ പെരുമാറ്റം. അത് പോലെണ്ട്. ഇന്നലെ എയർപോർട്ടില് പോണ വഴിക്ക് ജംഷീടെ സ്നേഹ പ്രകടനവൂണ്ടായിരുന്നു. കഴിഞ്ഞപ്പോ ആകെ മേലു വേദനയായി”
ജുമൈലത്ത് തലയുയർത്തി എന്നെ നോക്കി. ആ മിഴികൾ എന്നിൽ തറഞ്ഞു നിന്നു.
“അയ്യേ.. അതല്ല. ഛെ.. വൃത്തികേട്. ഞാനതല്ല ഉദ്ദേശിച്ചത് ”
ജുമൈലത്ത് പുഞ്ചിരി തൂകി.
“ഞാൻ ഏഴരേൻ്റെ ബസ്സിന് പോകും”
“ഇത്ര പെട്ടെന്നോ? എന്താ ഇവിടെ? മെഡിക്കൽ കോളേജിൻ്റെ മുന്നിലാന്നല്ലേ പറഞ്ഞത്”?
“ഒരാഴ്ച ആയില്ലേ? ഞാൻ ഇംഹാൻസീക്ക് വന്നതാ. മൻസൂറ് കൊണ്ടന്നാക്കി പോയി. തൊണ്ടയാട് സ്ഥലം നോക്കണന്ന്. കണ്ണാ എങ്ങട്ടേലും പോയാലോ”?
“എവിടേക്കാ പോകണ്ടത്”?
“അനക്കേറ്റവും ഇഷ്ടള്ളോടത്തിക്ക്”
“എനിക്കേറ്റവും ഇഷ്ടം വീടാ”
“ന്നാ അങ്ങട്ട് പോവാം”
ജുമൈലത്ത് വന്ന് ബൈക്കിൽ കയറി. ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിയതും എൻ്റെ വയറിലൂടെ ചുറ്റി പിടിച്ച് ദേഹത്തേക്ക് ചാരി ഇരുന്നു.