“അതോ… കാണുന്നോർക്ക് അന്നോട് വല്യ അടുപ്പം തോന്നും. എല്ലാം തൊറന്ന് പറയാൻ തോന്നും. ഇക്കങ്ങനെ തോന്നീണ്ട്. ഇത്താത്താക്കും അതെന്നെയാവും തോന്നീണ്ടാവാ. അതോണ്ടാ ആരും അറിയാത്ത കാര്യങ്ങള് ഇയ്യറിയണത്. ഇയ്യ് വായടച്ച് വെക്കണതോണ്ട് ആരും ഒന്നും അറിയൂല്ല. അപ്പോ അന്നോട് പറയാനും വിശ്വാസാണ്. പിന്നെ അൻ്റെ ഒപ്പാണെങ്കില് നല്ല സമാധാനാ. ഇത് വരെ അന്നെ ടെൻഷനായി കണ്ടീല്ല. വേറള്ളോര് പാനിക്കാവുമ്പഴും ഇയ്യ് കാമായി നിക്കും. അന്ന് ആനേൻ്റെ മുന്നില് പെട്ടന്ന് വേറെ ആരേലും ആണെങ്കില് ആനേൻ്റെ കൊമ്പിലുണ്ടാവും. മൊത്തത്തില് പറയുമ്പോ അനക്ക് എന്താന്നറിയാത്ത ഒരട്രാക്ഷന്ണ്ട്. അതാ ഉമ്മച്ചിക്കും വാപ്പക്കും അല്ലെങ്കി അന്നെ കാണുണോർക്കൊക്കെ അന്നോട് ഒരു ഇഷ്ടം തോന്നണത്”
“ആയിരിക്കും. ഞാൻ ചെയ്യാൻ പോവുന്നതെന്താന്ന് എനിക്കറിയാം. ഞാനല്ലേ ചെയ്യുന്നത്. അത് ഞാൻ ചെയ്യും എന്നും അറിയാം. പിന്നെന്തിനാ പാനിക്കാവുന്നത്. മറ്റേതെന്താന്നറിയോ ജംഷീ… ആൾക്കാർക്ക് കാടിനെ അറിയില്ല. ബത്തേരിയില് ബോർഡറിലെ കാടിൻ്റെ അടുത്ത് ജീവിച്ചതോണ്ട് എനിക്ക് ആനയെ ഒക്കെ പരിചയണ്ട്. അന്ന് ഇപ്പോ എന്താ? മുന്നില് ഒരു കൊമ്പനാന. പിന്നില് ഒരാന കൂട്ടം. രണ്ട് മൂന്ന് കുട്ടിയാനകളും ഉണ്ട്. നമ്മള് വീട്ടിലെത്തിയില്ലേ? അതത്രേ ഉള്ളൂ. വേറെ വല്ലവരും ആണെങ്കിൽ ഒറ്റയാൻ്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട കഥാന്നും പറഞ്ഞ് പൊടിപ്പും തൊങ്ങലും വെച്ച് ചാകുന്നത് വരെ പറഞ്ഞ് നടക്കും. ഞാൻ നോക്കിയിട്ട് എനിക്ക് അത് ഒരു നോർമൽ ഇവൻ്റായിട്ടേ തോന്നുന്നുള്ളൂ. എട്ട് മണിയായില്ലേ? പോയാലോ? നിന്നെ അങ്ങട്ടാക്കിയിട്ട് വേണം എനിക്ക് വീട്ടിൽ പോവാൻ”