“അനക്കെങ്ങനേ അതൊക്കെ അറിയണത്”?
“ഒബ്സർവേഷൻ. നിൻ്റെ വാപ്പേടേം ഉമ്മച്ചീടേം പേര് കേട്ടപ്പോ അയാൾടെ മുഖം മാറി. ആദ്യം ഞാൻ വിചാരിച്ചത് നിങ്ങളെ കുടുംബത്തെ അറിയുന്നതോണ്ടാവൂന്നാ. രണ്ട് പെൺമക്കളുണ്ടേന്നു കാറില്. അതില് ഇളയ ആളെ ഒന്ന് നോക്കീട്ട് നമ്മളോട് പോവാൻ പറഞ്ഞു. അപ്പോ ഒരു സംശയം തോന്നി. ഞാൻ നിൻ്റെ ഉമ്മച്ചിയോട് ഒരുപാട് നേരം സംസാരിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? അതിൻ്റെ ഇടേക്കൂടെ ഉമ്മച്ചി പോലും അറിയാതെ പ്രോംപ്റ്റ് ചെയ്തെടുത്തു. പക്ഷേ അവസാനം ഉമ്മച്ചി പിടിച്ചൂട്ടോ. എനിക്കെന്താ അറിയേണ്ടതൂന്ന് ചോദിച്ചു. ഫിദയെപ്പറ്റിയാന്ന് പറഞ്ഞു.
നിൻ്റെ ഉമ്മച്ചി എല്ലാ കഥയും പറഞ്ഞു”
“വാപ്പക്കറിയോ”?
“അറിയുമായിരിക്കും”
ജംഷീർ എന്നെ സൂക്ഷിച്ച് നോക്കി നിശബ്ദനായി ദൂരെ കടലിനോട് ചേർന്നുള്ള ഫ്ളോട്ടിങ് പ്ലാറ്റ്ഫോമിൽ തെളിഞ്ഞ ചുവന്ന ലൈറ്റ് മിന്നി മിന്നി കത്തുന്നതും ശ്രദ്ധിച്ച് എന്തൊക്കെയോ ചിന്തകളിൽ ആഴ്ന്ന് ഇരിപ്പായി.
“കണ്ണാ…. അന്നെ ആദ്യായിട്ട് കണ്ടന്നേ തോന്നിയതാ ഇയ്യൊരു സാധാരണ ഒരുത്തനല്ലാന്ന്. വീഴണേന് മുന്നേം നീഹേൻ്റെ കൂടെ അന്നെ കണ്ടിണ്ട്. അൻ്റെ ചെറിയ കണ്ണാ. ആനേൻ്റെ പോലെ. നോട്ടത്തിന് ഒരു പ്രത്യേകതണ്ട്. മുന്നില് നിക്കണ ആളെ ഉള്ളിലേക്ക് നോക്കണ പോലെയാ തോന്നാ. ഞാനൊക്കെ ആളെയാ നോക്കാ. ഇയ്യ് അങ്ങനെ അല്ല. പിന്നീക്ക് ഫോക്കസ് ചെയ്യണ മെഴുക് തിരീൻ്റെ എക്സ്പിരിമെൻ്റില്ലേ? അത് പോലെ”
“നീ ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായി. അത് കൊണ്ടെന്താ”?