“ഞാൻ പോയി ആ ഹെഡ്മാസ്റ്ററെ കയ്യും കാലും തല്ലിയൊടിച്ചാലോ”?
“എന്തിന് “?
“കാലൊടിഞ്ഞ് കെടക്കുന്ന അയാളെ കാണാനാന്നും പറഞ്ഞ് അനക്ക് പെരേല് ചെന്നൂടേ “?
” ജംഷീ… നിൻ്റെ തലക്ക് വല്ലതും പറ്റിയോ”?
ഞാൻ നോക്കുമ്പോഴുണ്ടവൻ പൊട്ടന്മാരെ പോലെ ഇളിച്ചോണ്ടിരിക്കുന്നു.
“നിന്നെ പറഞ്ഞിട്ട് കാര്യല്ല. നിങ്ങളെ കുടുംബം മുഴുവൻ പ്രേമത്തിൻ്റെ ആൾക്കാരാ. നിൻ്റെ ഉമ്മ… മാനുക്ക … ഇത്താത്ത …. ഒക്കെ ഒരേ പോലെയാ”
“എന്താ ഉമ്മച്ചിക്ക്”?
“നിൻ്റെ ഉമ്മച്ചിക്ക് ഒരു പ്രേമം. അന്ന് അവര് വലിയ തറവാട്ട്കാരാ. പാടോം സ്ഥലോം ഒക്കെയുണ്ട്. ഉമ്മച്ചീടെ ആളെ ബാപ്പക്ക് പണീന്ന് പറയാൻ പോലും സ്ഥിരമായി ഒന്നും ഇല്ല. എല്ലാ പണിക്കും പോവുന്ന ഒരു സാധാരണക്കാരൻ. എല്ലാം പഴയ പല്ലവി തന്നെ. കുടുംബക്കാര് സമ്മതിച്ചില്ല. നിൻ്റെ വാപ്പ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർ. പിന്നെ മാളിയേക്കൽ ഹസൻ കുട്ടി ഹാജ്യാരുടെ പഴയ കുടുംബവും. ആ നിക്കാഹ് നടന്നു. നിൻ്റെ ഉമ്മ മാളിയേക്കൽ തറവാട്ടിലെത്തി. ബാപ്പ മരിച്ചതോടെ ഒക്കെ അയാളെ തലേലായി. നാല് പെങ്ങന്മാരുണ്ടേന്നു താഴെ. അനിയന്മാരും ഉണ്ട്. ഒമ്പത് മക്കളെറ്റെയോ ആണ്. അതോണ്ട് പ്രേമത്തിൻ്റെ പേരും പറഞ്ഞ് കളയാൻ സമയണ്ടേന്നില്ല പാവത്തിന്”
“എന്നിട്ടോ” ?
“എന്നിട്ട് ഒന്നുമില്ല. അന്നത്തെ ആ ആള് പിന്നെ ഗൾഫിലെത്തി. ഇരുപത്തി മൂന്ന് കൊല്ലം അവിടെ കഷ്ടപ്പെട്ടു. നാലാള് അറിയുന്ന ബിസിനസ്കാരനായി. നിനക്കറിയാം ആളെ. പെരിന്തൽമണ്ണയിലെ വലിയ പുളളിയാ. വേങ്ങരേന്ന് നമ്മള് ഒരു ബെൻസില് കൊണ്ട് പോയി താങ്ങിയത് ഓർമ്മണ്ടോ? ഫാത്തിമാ ഫിദയെ കണ്ടത് ഓർമ്മല്ലേ? കേസാക്കണന്നുള്ള ഒറ്റ വാശിയില് അവളെ ഉപ്പ നമ്മളെ ഡീറ്റെയിൽസ് ചോദിച്ചപ്പോ നീ നിൻ്റെ വാപ്പയുടേം ഉമ്മയുടേം പേര് പറഞ്ഞപ്പോ കൂടുതൽ ഒന്നിനും നിക്കാതെ നമ്മളോട് പോവാൻ പറഞ്ഞില്ലേ? അതാണ് ആള്”