ഞങ്ങൾ തിരികെ നടന്നു. ബീച്ചിനോട് ചേർന്നുള്ള ചെന്തെങ്ങുകൾ അതിരിട്ട വഴിയിലൂടെ കുറച്ച് ദൂരം നടന്നു. പഞ്ചാര പൂഴിമണൽ ഷൂസിൻ്റെ ഉള്ളിലൊക്കെ ആയിട്ടുണ്ട്. നടക്കുമ്പോൾ ഒരു കിരു കിരുപ്പ്. വഴി ബൈക്ക് പാർക്കിങ് ഏരിയയിൽ അവസാനിക്കുന്നു. അഞ്ചോ ആറോ ബൈക്കുകളുണ്ട്. ആ കൂട്ടത്തിൽ ഒരു പാഷൻ പ്രോ ഞാൻ കണ്ടു.
“ജംഷീ ആ പാഷൻ പ്രോ നോക്ക്. അതിൻ്റെ സൈഡിലെ പെട്ടി കണ്ടോ? അതിലെ മഞ്ഞ സ്റ്റിക്കറ് കണ്ടോ? വയർമാൻ്റെതാണത്. സോ.. അതവൻ്റെ ബൈക്കാകും”
ജംഷി ബൈക്കിൻ്റെ അടുത്ത് പോയി നോക്കി വന്നു. ഞങ്ങൾ കുറച്ച് ദൂരെ മാറി ഒരു തെങ്ങിൻ്റെ ചുവട്ടിൽ പേപ്പർ വിരിച്ച് ഇരുന്നു.
“കണ്ണാ…ഇഞ്ഞിപ്പോ അങ്ങനെ ആണേലും ഞങ്ങക്ക് കൊഴപ്പൊന്നൂല്ല”
“എന്ത് “?
“താത്താൻ്റെ അവിഹിതം”
“എനിക്ക് കുഴപ്പണ്ട്. നിൻ്റെ ഇത്താത്തക്ക് അങ്ങനെ എന്തേലും മനസ്സിലുണ്ടേൽ തന്നെ അത് ശരിയാവില്ലാന്ന് പറഞ്ഞ് ബോധ്യപ്പെടുത്തണ്ട ആളാ നീ. അല്ലേ ജംഷീ? എന്നിട്ടാ മറ്റേടത്തെ വർത്താനം പറഞ്ഞിരിക്കുന്നത് ”
“അനക്ക് അൻ്റെ ആളില്ലേ. എന്താ ഓളെ പേര്… ആ … കാർത്തിക. അപ്പോ പിന്നെ താത്താനെ ഒന്നും കണ്ണ് പിടിക്കൂല. അത് പറഞ്ഞപ്പളാ… എന്തായി ഓളെ കാര്യം”?
“കുറേയായി കണ്ടിട്ട്. ജിത്തുവിൻ്റെ വീടിൻ്റെ തൊട്ടടുത്താ അവളെ വീട്. ഞാൻ ജിത്തുവിൻ്റെ വീട്ടില് ചെല്ലുമ്പോ അവളെ അവിടേം കേറും. അന്ന് ഒപ്പം പഠിച്ച സമയത്ത് അവിടെ ചെല്ലുമ്പോ പ്രശ്നൊന്നൂല്ലായിരുന്നു. ജിത്തുവും അരവിന്ദും ഇപ്പോ ജിപ്മെറിലല്ലേ? ഇപ്പോ അവളെ കാണാനായി അങ്ങോട്ട് ചെന്നാല് വിഷയമാവും. അതല്ലാതെ വെറുതേ ചെല്ലാൻ എന്തെങ്കിലും കാരണം വേണം. ഫോൺ നമ്പറ് പോലും കയ്യിലില്ല. പള്ളി പെരുന്നാളിന് മീനങ്ങാടീന്ന് കണ്ടതാ…”