“ഡാ… അടങ്ങിയിരിക്കെടാ. ആൾക്കാര് കണ്ടാ മറ്റതാന്ന് വിചാരിക്കും”
“വിചാരോം കെട്ടിപ്പിടിച്ചിരിക്കുന്ന മൈരന്മാരോട് പോവാൻ പറ”
അവൻ ഒന്നു കൂടി മുറുക്കി.
ഞങ്ങൾ ചാലിയത്തെത്തി. ബേപ്പൂർ ബീച്ചാണ് മറുകരയിൽ. അവിടെ ആൾ തിരക്കൊരൽപ്പം കൂടുതലാണ്. ചാലിയാർ അറബിക്കടലിൽ ചേരുന്നു. അഴിമുഖത്ത് ചാലിയാറിനിരുവശത്തും പുലിമുട്ട് കെട്ടിയുണ്ടാക്കിയിട്ടുണ്ട്. അതിനോട് ചേർന്ന് കടലിലേക്ക് നീളുന്ന നടപ്പാതയുണ്ട്. മത്സ്യ ബന്ധന യാനങ്ങൾ കടലിൽ നിന്ന് തിരികെ വരുന്നു. ചാര നിറമുള്ള തിരമാലകൾ പുലിമുട്ടിൽ തട്ടി ചിതറി തെറിക്കുന്നു. ദേഹത്തേക്ക് വെള്ളം എത്തുന്നുണ്ട്. ഞാൻ മുഖത്ത് തൊട്ട് നോക്കി. തിരമാലക്കൊപ്പം തെറിക്കുന്ന അഴിമുഖത്തെ ചെളി മുഖത്ത് തരി തരിയായി അവശേഷിച്ചിട്ടുണ്ട്. ഞാൻ ക്യാമറ ഫോക്കസ് ചെയ്തു. അറബി കടലിൽ സൂര്യാസ്തമയം. ഷോർട്സിനു വേണ്ടത് ഞങ്ങൾ ഷൂട്ട് ചെയ്തു. ജംഷി ക്യാമറ മടക്കി എടുത്ത് വെച്ചു. ഏഴു മണി ആവാനാകുന്നു. ഞാൻ നടപ്പാതക്ക് അരികിലുള്ള ബെഞ്ചിലിരുന്നു.
“നിക്കെടാ. ഞാനൊന്ന് പ്രാർത്ഥിക്കട്ടെ ”
“ഇവിടുന്നോ? കുളിക്കൊന്നും വേണ്ടേ” ?
“മനസ്സ് കൊണ്ട് ചെയ്യാം. കുളികളും പല തരത്തിലുണ്ട്. മനസ്സ് കൊണ്ട് മഹായാഗങ്ങൾ ചെയ്തവരുണ്ട്. അതിനാ ശരിക്കും കൂടുതൽ പവറ്. സങ്കൽപ്പം കൊണ്ട് ചെയ്യാൻ നല്ല ധ്യാനശക്തി വേണം. ഞാൻ യാത്രയിലൊക്കെ ആവുമ്പോ ഇതല്ലേ ചെയ്യുന്നത്. അല്ലാതെ സന്ധ്യക്ക് തറവാട്ടിലെ കാവില് ചെന്ന് ഉണ്ടാക്കാൻ ടെലി പോർട്ടേഷൻ ഒന്നും ഇല്ലല്ലോ”