“ജംഷീ …നിൻ്റെ വീട്ടില് വാപ്പ അറിയാതെ എന്തെങ്കിലും നടക്കൂന്ന് തോന്നുന്നുണ്ടോ? സംശയം ഉണ്ടെങ്കില് വാപ്പ അറിയാതെ എന്തെങ്കിലും ചെയ്ത് നോക്ക്. അപ്പോ മനസ്സിലാവും. അറിയാത്ത പോലെ നടക്കുമായിരിക്കും. ബട്ട് ഹി വിൽ ഡെഫിനിറ്റ്ലി നോ. അല്ലേ പിന്നെ വാപ്പയാന്ന് പറഞ്ഞിട്ട് കാര്യല്ലല്ലോ. നിൻ്റെ ഉമ്മച്ചീൻ്റെ കാര്യം. ഒക്കെ മനസ്സിലിട്ട് ആരോടും ഒന്നിനും ഇല്ലാതെ നടക്കുന്ന ആ സ്വഭാവം ഞാൻ പറഞ്ഞ് തന്നിട്ട് വേണോ അറിയാൻ? സ്വന്തം മോളെ കാര്യം അറിയാതിരിക്കോ? ഉള്ളില് സങ്കടം ഉണ്ടാവും. പറയാത്തതാ. മഹറിൻ്റെ കാര്യം ആർക്കും അറിയില്ലാന്ന് തോന്നുന്നു. അപ്പോ അവിടെ ആരും ഉണ്ടേന്നില്ല. കാർ പോർച്ചിൻ്റെ അപ്പുറത്ത് അന്ന് നല്ല തിക്കായിട്ട് ഈറ്റണ്ടായിരുന്നു. അതിൻ്റെ മറവിലേന്നു രണ്ടാളും. അതാരോടും പറഞ്ഞിട്ടുണ്ടാവില്ല. മറ്റേതൊക്കെ വാപ്പക്കും ഉമ്മക്കും അറിയുമായിരിക്കും. മോതിരം എന്തായാലും കണ്ടിട്ടുണ്ടാവും. അതില് ഇംതിയാസിൻ്റെ പേരുണ്ട്. മകളോട് ചോദിക്കണ്ടാന്ന് വെച്ചിട്ടാവും”
ജംഷി ഒന്നും പറഞ്ഞില്ല. അവൻ എന്തൊക്കെയോ ചിന്തകളിലായിരുന്നു.
“കണ്ണാ…ന്നാ ഞാൻ പടച്ചോൻ്റെ മേലെ സത്യം ചെയ്യാം”
“അത്രക്ക് വേണ്ട. ദൈവത്തെ തൊട്ട് കളിക്കണ്ട”
“ന്നാ പിന്നെ അൻ്റെ മേലെ സത്യം ചെയ്യാം…ഞാൻ ഇത്താത്താനോട് ഒന്നും ചോദിക്കൂല. ഞാനിതറിഞ്ഞൂന്ന് പോലും അറിയൂല. പോരേ”
ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. ജംഷീർ അവിടത്തന്നെ നിൽക്കുകയായിരുന്നു. ആക്സിലറേറ്റർ തിരിച്ചപ്പോൾ എഞ്ചിൻ്റെ ഇരമ്പൽ ഉയർന്നു. ജംഷി പെട്ടെന്ന് വന്ന് ബൈക്കിൽ കയറി. മെയിൻ റോഡിലെത്തിയപ്പോൾ ഞാൻ വേഗത കൂട്ടി. ജംഷീർ പിന്നിലിരുന്ന് എൻ്റെ വാരിയെല്ലിന് ചുറ്റിപ്പിടിച്ച് അമർത്തി. ഞാൻ ഇരുമ്പ് പ്രതിമയെ ആലിംഗനം ചെയ്ത് തവിടു പൊടിയാക്കിയ രാജാവിനെ ഓർത്തു പോയി. പെരുമ്പാമ്പ് ചുറ്റുന്ന പോലെ ഇറുക്കിയുള്ള കെട്ടിപ്പിടുത്തം ജംഷീറിന് വല്ലാതെ സ്നേഹം തോന്നുന്ന സമയത്ത് മാത്രം ഉണ്ടാവുന്ന ഒന്നാണ്.