“കുപ്പൻ്റെ ഉമ്മക്കും അത് പോലെ എന്തോ ആണേന്നു. ക്യാഷൊക്കെ ഓൻ്റെ ഉപ്പക്ക് ആവശ്യത്തിലേറെണ്ട്. ചികിത്സിച്ച് മാറ്റാൻ പറ്റാത്ത എന്തോ ആണൂന്നാ ഇക്കാക്ക പറഞ്ഞത്”
“ഹൻ്റിങ്ടൺസ്. അത് ഹെറിഡിറ്ററിയാ. പറ്റെ ചെറുതാവുമ്പോഴാണെങ്കിൽ ഈവൻ ഫാസ്റ്റർ പ്രോഗ്രഷൻ”
ജംഷീർ എന്നെ തിരിഞ്ഞ് നോക്കി ദേശീയപാതക്ക് വേണ്ടി മണ്ണെടുത്ത ഭാഗത്തേക്ക് ഇറക്കി ബൈക്ക് നിർത്തി. ഞാൻ ഇറങ്ങി. അവൻ ബൈക്കിൽ തന്നെ ഇരുന്ന് എൻ്റെ മുഖത്തേക്ക് നോക്കി. ഞാൻ ആ നോട്ടം എതിരിടാനാവാതെ കുറച്ചകലേക്ക് നടന്നു. അവൻ എൻ്റെ ഒപ്പമെത്തി.
“ഇയ്യ് മിണ്ടാണ്ടിരുന്നാല് അതാ സത്യന്ന് ഞാൻ വിശ്വസിക്കും”
ഞാൻ മൗനിയായി ഒരു മര കുറ്റിയിൽ ചാരി ദൂരെ അനന്ത വിഹായസ്സിൽ ദൃഷ്ടിയുറപ്പിച്ചു നിലകൊണ്ടു. ജംഷി എൻ്റെ അടുത്ത് വന്ന് ഞാൻ നോക്കുന്ന ഇടത്തേക്ക് തന്നെ നോക്കി.
“അവടെ എന്ത് തേങ്ങയാ? കാര്യം പറയുമ്പോ കോത്താഴത്ത് നോക്കി നിക്കണതെന്തിനാ? വാപ്പച്ചിക്കറിയൂലെ അത്? ഉമ്മി എന്താ ഒന്നും ചോദിക്കാത്തെ”?
ഞാൻ അവനേ തന്നെ ഉറ്റു നോക്കി. ഒന്ന്… രണ്ട്… നിമിഷങ്ങൾ കടന്നു പോയി. ഞാൻ സംസാരിച്ച് തുടങ്ങി.
“ഞാൻ ഇഞ്ഞി ആരേം കെട്ടൂല കണ്ണാ എന്നാ പറഞ്ഞത്. ഡയറക്ട് ക്വാട്ട്. നീ പോയി ചോദിച്ചാൽ പിന്നെ നിൻ്റെ ഇത്താത്ത ഇങ്ങോട്ട് വരില്ല. ഒരു നിക്കാഹിന് നിർബന്ധിച്ചാലും അതെന്നെ ആവും. ബാംഗ്ലൂരില് സ്ഥിരമാക്കും. ചിലപ്പോ വേറെ എങ്ങോട്ടേലും പോയീന്നും വരും. വാപ്പക്കും ഉമ്മച്ചിക്കും അറിയുമായിരിക്കും. ആക്സിഡൻ്റ് ആയതോണ്ട് മറ്റേത് ആരും ശ്രദ്ധിക്കാത്തതാ”