“നിൻ്റെ ഇത്താത്ത അതൊന്നും ആരോടും പറയരുതൂന്ന് ആ മാലയിൽ പിടിച്ച് സത്യം ചെയ്യിച്ചു. ബാക്കി നിനക്ക് അറിയാലോ. ഉപ്പയെ ബിസിനസില് സഹായിക്കാൻ ഗൾഫില് പോയ ഇംതിയാസ് മണൽ കാറ്റില് കണ്ണ് കാണാതെ വെള്ളം കൊണ്ട് പോവുന്ന ട്രക്കിൽ ഇടിച്ച് കയറ്റിയത്. ഇംതിയാസ് മരിച്ചപ്പോ ആകെ തകർന്ന ജുമൈലത്തിന് ഡിപ്രഷനായതും ഒക്കെ. അന്ന് ഒരു ദിവസം ഞാൻ കുറച്ചേറെ സമയം ജുമൈലത്തിനോട് സംസാരിച്ചു. എനിക്ക് മൂന്നാല് മരണം കണ്ട എക്സ്പീരിയൻസുണ്ടല്ലോ. പിന്നെ ഫോൺ വിളിയായി. മണിക്കൂറുകളോളം എന്നെ വിളിച്ചു സംസാരിക്കേന്നു. ഓർമ്മല്ലേ ഹെഡ്സെറ്റ് ചെവിയിൽ കുത്തി ഞാൻ സദാ സമയോം ഫോൺ വിളിച്ച് നടന്നേന്നത്”
“ആക്സിഡൻ്റല്ലേ പിന്നെ എന്താ”?
“അത് ആക്സിഡൻ്റ് തന്നെയാ. ആ മരണമാണ് ഞാൻ ലക്ഷണം നോക്കി കണ്ടത്. അല്ലെങ്കിലും ഇംതിയാസ് മരിക്കേന്നു. അതറിയുന്നതോണ്ടാ നിൻ്റെ ഇത്താത്ത മഹറ് വേണന്ന് നിർബന്ധം പിടിച്ചത്”
“അതിൻ്റെ കാരണം എന്താന്നാ ചോദിച്ചത്”
“ജംഷീ…നിങ്ങളെ രീതി ഒന്നും എനിക്കറിയില്ല. എന്നാലും മഹറിന് വാല്യൂ ഉണ്ട് എന്നറിയാം. അത് സ്വർണ്ണം തന്നെ ആവണോ? കയ്യില് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. അമ്മായിമാരോ നാത്തൂൻമാരോ ആരേലും ഒക്കെ വാങ്ങി കെട്ടി കൊടുക്കും. റൂമിൽ വെച്ച് മഹറ് കെട്ടി കൊടുക്കുന്നതും കണ്ടിട്ടുണ്ട്. കുറേയായി ഒരു നിക്കാഹ് കൂടിയിട്ട്. അപ്പോ അത് ഇംതിയാസ് കെട്ടി കൊടുത്ത മഹർ മാലയാണ്. പ്ലാറ്റിനാണ് സാധനം. ഒരു സ്വർണ്ണ മോതിരവും ഉണ്ട്. ഇംതിയാസിൻ്റെ പേരുള്ളത്. ആ മഹറിൻ്റെ മേലെയാണ് ഞാൻ സത്യം ചെയ്തത്. ആരോടും ഒന്നും പറയില്ലാന്ന്. എന്നിട്ടും ഇത്രയും ഞാൻ പറഞ്ഞു. കൂടുതല് നീ ചോദിക്കരുത്. ചോദിച്ചാൽ ഞാൻ പറയും. ഞാൻ ചാകാതിരിക്കാൻ കാരണക്കാരനല്ലേ”