“ഇയ്യ് വാലും തുമ്പുല്ലാതെ പറഞ്ഞാല് ഇക്കെങ്ങനേ മനസ്സിലാവാ”?
“ഞാൻ പെരുന്നാളിന് വന്നതോർമ്മല്ലേ നിനക്ക്? അന്നാ ഞാനാദ്യായിട്ട് ഈ വീട്ടില് വന്നത്. അന്ന് മാനുക്കയുടെ ഒപ്പം രാത്രിയാവാൻ നേരത്ത് ഇംതിയാസും വന്നേന്നില്ലേ? അവര് പുത്തനത്താണിയിലെങ്ങാണ്ട് പോയി വണ്ടി നോക്കി വന്നതേന്നൂന്ന് തോന്നുന്നുണ്ട്. അല്ലേ? രാത്രി രേണു ഒറ്റക്കാന്നും പറഞ്ഞ് ഞാൻ നിർബന്ധം പിടിച്ച് പോയില്ലേ. അപ്പോ പതിനൊന്നര ഒക്കെ ആവാനായിട്ടുണ്ടാകും”
“ബൈക്ക് എടുക്കാൻ ചെന്നപ്പോ പോർച്ചിൻ്റെ അപ്പുറത്ത് ഉപ്പയുടെ ബെൻസിൻ്റെ മറവിൽ ഇംതിയാസും നിൻ്റെ ഇത്താത്തയും. ജുമൈലത്ത് കരയുന്നുണ്ടേന്നു. ഉറക്കെയല്ല. തേങ്ങി കരച്ചിലില്ലേ.. അത്. കുറേ കരഞ്ഞിട്ടുണ്ടൂന്ന് എനിക്ക് മനസ്സിലായി. അപ്പോണ്ട് ഇംതിയാസ് ഒരു മാലയെടുത്ത് കഴുത്തിൽ കെട്ടി കൊടുക്കുന്നു. ജുമൈലത്ത് കൈ നീട്ടിയപ്പോ ഒരു മോതിരവും വിരലിലിട്ടു. പിന്നെ അവര് കുറേ നേരം കെട്ടിപ്പിടിച്ച് നിന്നു. അപ്പോഴും ജുമൈലത്ത് കരയന്നേന്നു. തിരിഞ്ഞ് നോക്കിയപ്പോ എന്നെ കണ്ടു. ഞാനടുത്ത് ചെന്നു. ഇംതിയാസ് മരിക്കാൻ പോവാണെന്ന് എനിക്ക് മനസ്സിലായി. അച്ഛച്ഛൻ പറഞ്ഞ് തന്നത് വെച്ചിട്ടാ. അവരെ കാട്ടി കൂട്ടല് കൂടി കണ്ടപ്പോ ഒരു സംശയോം ഇല്ലായിരുന്നു”
“…കുപ്പൻ സൂയിസൈഡ് ചെയ്തോ”?
“ഇല്ല. സൂയിസൈഡ് ചെയ്യുന്ന ഒരാളല്ല ഇംതിയാസ് ”
“പിന്നെന്താ”?
“ആ മാലയുടെ കാര്യം ആരോടും പറയരുതൂന്ന് പറഞ്ഞു. മരിക്കാൻ പോവാണല്ലോന്ന് പറഞ്ഞപ്പോ ഇംതിയാസ് കുറേ നേരം എന്നെ സൂക്ഷിച്ച് നോക്കി നിന്നു. ശരിക്കും അമ്മാതിരി വർത്താനം കേട്ടാല് ആർക്കായാലും ദേഷ്യം വരണ്ടതാ. മുഖത്ത് നോക്കിയാ ഞാൻ വേറൊരുത്തനോട് അവൻ ചാകാനായീന്ന് പറഞ്ഞത്. അതും ആ സമയത്ത്. ദേഷ്യത്തിന് പകരം ആള് വല്ലാതെ ശാന്തനായി ‘ഞാൻ മയ്യത്താവും. അതറിഞ്ഞിട്ടും ഓള് നിർബന്ധിച്ചിട്ടാ’ ന്ന് പറഞ്ഞ് മിണ്ടാതെ നിന്നു. എന്നിട്ട് പെട്ടെന്ന് ഒന്നും പറയാതെ കാറ് എടുത്ത് പോയി. പിന്നെ ഞങ്ങള് രണ്ടാളും ഇംതിയാസിനെ ജീവനോടെ കണ്ടിട്ടില്ല”