“ഇയ്യ് അങ്ങനെ നല്ലതൊക്കെ പറഞ്ഞിട്ട് ഒന്നും നടന്നില്ലേല് കണ്ണാ ഓളൻ്റെ കഴുത്തിന് പിടിക്കും”
“കണ്ണാ മാനുക്കാൻ്റെ കാര്യാട്ടോ. ഇയ്യൻ്റെ പെരടി ഇൻഷൂർ ചെയ്തോണ്ടീ”
“അവരെന്ത് കാണിച്ചാലും ഞാൻ പറഞ്ഞത് നടക്കും. എൻ്റെ കഴുത്തിന് പിടിക്കേണ്ടി വരില്ല. ഇപ്പോ കുംഭം… മീനം.. അപ്പോ ആദ്യത്തെ ഒരു രണ്ട് കൊല്ലം… ഏകദേശം നവംബറ് വരെ ഷാനാത്തക്ക് നല്ല കഷ്ടപ്പാടാവും. പിന്നെ വലിയ കുഴപ്പണ്ടാവില്ല. മകരം കഴിഞ്ഞാ പിന്നെ പിടിച്ചാൽ കിട്ടില്ല. ഇപ്പോ ഇങ്ങനെ ഇരിക്കുന്നതൊന്നും കാര്യാക്കണ്ട”
“ഇയ്യ് പറയുമ്പോലെ ഒക്കെ നടന്നാല് ഓര്ക്ക് കൊള്ളാം”
നാല് മണിയുടെ ബാങ്ക് വിളി തൊട്ടടുത്ത പള്ളിയിൽ നിന്നുയർന്നു. ബാങ്ക് വിളി കേട്ടപ്പോൾ ഉമ്മ ഉണർന്നു. എല്ലാവരും അത് കഴിയുന്നത് വരെ മിണ്ടാതിരുന്നു.
“നാല് മണീൻ്റെ ബാങ്കാ… ചായ കുടിക്കാനായി നേരം. ഇയ്യ് വാ കണ്ണാ. ഒര് സാധനണ്ട് ”
ജുമൈലത്ത് ജംഷീറിനെ എഴുന്നേൽപ്പിച്ച് നിലത്തേക്ക് ചാടിയിറങ്ങി. ഞങ്ങൾ താഴെ എത്തി. നബീസുമ്മ ചായയും തവിട്ട് നിറത്തിലുള്ള പലഹാരവും മേശപ്പുറത്ത് കൊണ്ട് വന്ന് വെച്ചു. ഞാൻ ഒരെണ്ണം എടുത്ത് വായിലിട്ട് ചവച്ചു. എന്തൊരു മധുരം. മധുരം കാരണം തൊണ്ട വരളുന്നു. ഞാൻ ജഗ്ഗിലെ വെള്ളം മട മടാന്ന് കുടിച്ചു.
“ചായയല്ലേ മുന്നില് ” ?
“ഇതെന്ത് പലഹാരാ? ഭയങ്കര മധുരാണല്ലോ”
“ബാംഗ്ലൂരിൽ കിട്ടണതാ. അനക്കിഷ്ടാവൂന്ന് കരുതി”
ജുമൈലത്ത് ഉണ്ടാക്കിയത് കൊണ്ട് ഒന്ന് കൂടി ഞാൻ എടുത്തു. ഒന്നിച്ച് വായിലേക്കിട്ടില്ല. പൊട്ടിച്ച് കഴിച്ചു.