ജുമൈലത്ത് ബാൽക്കണിയുടെ അരികിലുള്ള ആട്ട് കട്ടിലിൽ കയറി ഇരുന്നു. ജംഷീർ കാല് നീട്ടി ആട്ട് കട്ടിലിൽ മുന്നോട്ട് തള്ളി അതിൻ്റെ അരികിൽ കയറി ഇരുന്ന് ജുമൈലത്തിനെ നോക്കി. ജുമൈലത്ത് കണ്ണ് കൊണ്ട് അനുവാദം കൊടുത്തപ്പോൾ ആ മടിയിൽ തല വെച്ച് നീണ്ട് നിവർന്ന് കിടന്നു.
“പ്രാക്ടീസ് ചെയ്ത് കൊഴങ്ങീട്ടാവും. ന്നാലും എത്ര പെട്ടെന്നാല്ലേ നിക്കാഹായത്. വെറും അഞ്ചാറ് മാസം കൊണ്ടൊരുത്തി നിക്കാഹിന് സമ്മതിച്ചു”
“കണ്ണൻ പറഞ്ഞോണ്ടാ. ഇക്കത്ര ഒറപ്പൊന്നൂല്ലേന്നു”
“ഇയ്യെന്താ കണ്ണാ ഓളോട് പറഞ്ഞെ”?
“മാനുക്കാനെ കെട്ടിയാല് പ്രത്യേകിച്ച് പ്രശ്നൊന്നും ഇല്ലാന്ന്”
“അത്രേള്ളോ “?
“അല്ലെങ്കിലും ഞാൻ തന്നെയാ ഷാനാത്തേനോട് എല്ലാം പറഞ്ഞിട്ടുള്ളത്”
“അപ്പോ മൻസൂറ് എന്തൊലത്തേന്നു”?
“മാനുക്ക വരും. ഷാനാത്തേനെ കാണും. ഷാനാത്ത വരുന്നത് കണ്ടാൽ ബൈക്കില് തിരിഞ്ഞിരിക്കും. കടുത്ത പ്രേമം. പക്ഷേ ജീവൻ പോയാലും പറയില്ല”
“ഇഷ്ടാണെങ്കിലും പറയണ്ടേ കണ്ണാ. ഞാൻ പോകുന്നോടൊത്തൊക്കെണ്ട്. പക്ഷേ ആള് ഇന്നോടെന്തേലും പറയണ്ടേ. അറ്റ്ലീസ്റ്റ് ഒന്ന് നോക്കേങ്കിലും ചെയ്യണ്ടേ”?
“അത് തന്നെ. സത്യം പറഞ്ഞാ ഷാനാത്തേൻ്റെ കണ്ണില് പ്രണയം നിറഞ്ഞ് തുളുമ്പേന്നു. മാനുക്ക പ്രപ്പോസ് ചെയ്ത്ണ്ടെങ്കിൽ അപ്പോ തന്നെ യെസ് പറഞ്ഞേനെ. പക്ഷേ പ്രപ്പോസ് ചെയ്യണ്ടേ. അങ്ങനെ തിരിഞ്ഞിരിക്കുന്നത് കണ്ട് മടുത്ത് ഞാൻ പോയി ഷാനാത്തേനോട് എല്ലാം അങ്ങട്ട് പറഞ്ഞു. അല്ല പിന്നെ”