ഉച്ചയൂണ് കഴിഞ്ഞ് ഞാൻ ഉമ്മയുടെ അടുത്ത് ഇരുന്ന് പഴയ ആൽബം മറിച്ചു നോക്കുകയായിരുന്നു.
മാനുക്കയും ജുമൈലത്തും കുട്ടികളായിരുന്നപ്പോഴുള്ള ഫോട്ടോസ് ചെറുതായി പൂപ്പല് പിടിച്ച് തുടങ്ങിയിട്ടുണ്ട്. ജംഷീറിൻ്റെ ഫോട്ടോസ് അധികം ഇല്ല. അപ്പോഴത്തേക്ക് ടെക്നോളജി മാറിയിരുന്നു. പിന്നീടങ്ങോട്ട് ഉപ്പയുടേയും ഉമ്മയുടേയും നിക്കാഹിനും തക്കാരത്തിനും ഒക്കെയായി എടുത്ത ഫോട്ടോകൾ മാത്രമാണ്. ഉപ്പ ഒരു കൊച്ച് സുന്ദരൻ തന്നെ. ഞാൻ നോക്കുമ്പോൾ ഉമ്മ എന്നെ തന്നെ നോക്കിയിരിക്കുകയാണ്.
“എന്തേ? ഉമ്മ ഉമ്മേടെ പഴയ ആളെ ഓർത്തോ”?
“നിക്കാഹ് കഴിഞ്ഞേപ്പിന്നെ ഓരെ ഉപ്പ തന്നേള്ളൂ ഇൻ്റെ ഖൽബില്. ന്നാലും…”
“എന്നാലും പെർമിഷനൊന്നും ചോദിക്കാതെ ചില സമയത്ത് അതിൻ്റെ ഉള്ളിലേക്ക് കയറി വരൂന്ന്. അല്ലേ”?
ഉമ്മ എന്നെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചു.
“ഇയ്യാരാ കണ്ണാ? അനക്കൊക്കെ അറിയാം”
ആ സ്വരം പതിവിലും ആർദ്രമായിരുന്നു. ഉമ്മയുടെ ആ ചോദ്യം എനിക്ക് മനസ്സിലായില്ല.
“ഉമ്മച്ചി ചോദിച്ചേന് മറുപടി പറയെടാ”
മാനുക്കയും ഷഹാനയും പടികൾ കയറി വന്നു.
“ഉമ്മി ചോദിച്ച കപ്പാസിറ്റിയിലാണെങ്കിൽ… നിങ്ങൾക്കൊക്കെ അറിയുന്ന ഒരാൾ. അല്ലെങ്കിൽ ആൻ ഇൻസിഗ്നിഫിക്കൻ്റ് സ്പെക്ക് ഇൻ ദിസ് വാസ്റ്റ് യൂനിവേർസ്”
“അത്രക്കൊന്നും പോണ്ട കണ്ണാ. ഇയ്യ് യൂനിവേർസിക്ക്ണ്ടാക്കണ്ട. ഞാൻ പറഞ്ഞില്ലേ ഓൻ ഉമ്മച്ചീൻ്റെ അടുത്ത്ണ്ടാവൂന്ന് ”
“എന്താ”?