പുതുവർഷം കൂട്ടുകാരോടൊപ്പം ആഘോഷിക്കാൻ കോട്ടക്കുന്നിലേക്ക് പോയ മാനുക്കയുടെ ജീപ്പ് കൂട്ടിലങ്ങാടിയിൽ വെച്ച് ഒരു കെ എസ് ആർ ടി സി ബസ്സിൻ്റെ അടിയിലായി. പുതുവർഷം പിറക്കുമ്പോൾ മാനുക്ക ബോധമില്ലാതെ ഓപ്പറേഷൻ തീയറ്ററിലായിരുന്നു. ഓഫ് റോഡ് ഇവൻ്റിന് ഉപയോഗിക്കുന്ന സ്റ്റീൽ റോൾ കേജുള്ള വണ്ടിയായത് കൊണ്ട് കൂടുതലൊന്നും പറ്റിയില്ല.
അന്ന് മാനുക്ക ആക്സിഡൻ്റ് കഴിഞ്ഞ് വിശ്രമിക്കുന്ന സമയമായിരുന്നു. വീട്ടിലിരുന്ന് മടുക്കുമ്പോൾ ജംഷിയുടെ കൂടെ ഇടക്ക് എൻ ഐ റ്റി യിൽ വരുമായിരുന്നു. ഒരിക്കൽ യാദൃച്ഛികമായി മാനുക്ക ഷഹാനയെ കാണാൻ ഇടയായി. അതിന് ശേഷം ഓരോ കാരണങ്ങളുണ്ടാക്കി ഷഹാനയെ കാണാൻ വേണ്ടി മാത്രം എൻ ഐ റ്റി യിൽ വരാൻ തുടങ്ങി. ഒരാൾ എൻ്റെ കൂട്ടുകാരൻ്റെ ജ്യേഷ്ഠൻ. അത് വഴിക്ക് എനിക്കറിയാവുന്ന പരിചയമുള്ള ഒരാൾ. മറ്റൊരാൾ എൻ്റെ കൂട്ടുകാരൻ്റെ ജ്യേഷ്ഠത്തി. ആ വഴിക്ക് ഷഹാനയുമായും എനിക്ക് പരിചയമുണ്ടായിരുന്നു. അവരുടെ പ്രണയത്തിന് ഇടയിൽ നിന്ന് കളമൊരുക്കിയത് ഞാനായിരുന്നു.
ഷഹാന മാനുക്കയെപ്പറ്റിയുള്ള വ്യാകുലതകളും ആകുലതകളും പങ്കുവെച്ചത് എന്നോടായിരുന്നു. എഞ്ചിനീയറിങ് കഴിഞ്ഞ് മാനുക്ക സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു എന്നത് ഷഹാനക്ക് പ്രശ്നമായിരുന്നില്ല. ആ ബിസിനസായിരുന്നു പ്രശ്നം. മലപ്പുറത്ത് കൂട്ടുകാരുമായി ചേർന്ന് വാഹനം മോഡിഫൈ ചെയ്യുന്ന ഒരു ബോഡി ഷോപ്പ് നടത്തുകയായിരുന്നു അന്ന് മാനുക്ക. അതിൽ ഒരു കൂട്ടുകാരൻ ഇംതിയാസ് ഗൾഫിൽ വെച്ച് ഒരു ആക്സിഡൻ്റിൽ മരിച്ചു.