“ഇയ്യ് നല്ല സസ്പെൻഷൻ സെറ്റപ്പ്ള്ള വണ്ടി എടുത്ത് ആഫ്റ്റർ മാർക്കറ്റ് സീറ്റ് കേറ്റടാ”
ജംഷീറിൻ്റെ ക്ഷമ നശിച്ചു. ജുമൈലത്തും ഷഹാനയും അടുത്തുള്ളത് അപ്പോഴാണ് ഞാൻ ഓർത്തത്. വണ്ടിയേ കുറിച്ചുള്ള സംസാരം ഞങ്ങൾ അവസാനിപ്പിച്ചു.
നേരം ഉച്ചയായത് കൊണ്ട് ഉമ്മ കുടിക്കാനൊന്നും എടുത്തില്ല. ചോറ് കഴിക്കാൻ എല്ലാവരേയും വിളിച്ചു.
“ഇയ്യ് വാ..സ്പെഷലെന്തേലുണ്ടാവും”
മാനുക്ക ഷഹാനയെയും വിളിച്ച് മുന്നിൽ നടന്നു.
“ഒന്നൂല്ല. സാദാ ചോറും മീൻ കൂട്ടാനും മോര് കറീണ്ട്. മരുമോളേം കൊണ്ട് വരുമ്പോ ഉമ്മീനോട് നേരത്തെ പറയണേന്നു”
ജുമൈലത്ത് പറഞ്ഞത് കേട്ട് മാനുക്ക തിരിഞ്ഞ് എന്നെ നോക്കി.
“ഓനെ നോക്കണ്ട. ഓനെപ്പഴും വരണതല്ലേ. ല്ലേ … കണ്ണാ”
“വെറുതെയാ. ഓനിവടെണ്ടേല് ഉമ്മച്ചി എന്തേലുണ്ടാക്കീട്ട്ണ്ടാവും”
മാനുക്ക ഷഹാനയുടെ ചെവിയിൽ ജുമൈലത്ത് കേൾക്കാതെ അടക്കം പറഞ്ഞു. ഷഹാന എന്നെ നോക്കി ചിരിച്ചു.
“നിക്കാഹ് കഴിഞ്ഞിട്ട് ഞാനൂണ്ടാക്കിതരണ്ട് അനക്ക് ഒരു സാധനം”
“എന്താ അവടെ ഒരു രഹസ്യം പറച്ചില്”?
“ഒന്നൂല്ല”
ഞാൻ ജുമൈലത്തിൻ്റെ അടുത്തേക്ക് പിൻ വാങ്ങി. അവർ രണ്ട് പേരും ആദ്യമിരുന്നു. ഷഹാന ജംഷിയുടെ അടുത്താണ് ഇരുന്നത്. ജുമൈലത്ത് ചെന്ന് ജംഷിയുടെ തലക്ക് ഒരു കിഴുക്ക് കൊടുത്തു. അവൻ എഴുന്നേറ്റ് എൻ്റെ അടുത്ത് വന്നിരുന്നു.
“പൊറത്ത് ഓൻ്റെ ഒപ്പം നടക്കുമ്പോ ഒന്നൂല്ലാത്ത നാണാ കൂടെ ഇരുന്ന് ഇത്തിരി ചോറ് തിന്നാന്. എന്തൊക്കെ കാട്ടിക്കൂട്ടലാന്ന് നോക്ക് ഉമ്മ്യേ … ഇതൊക്കെ എന്നൂണ്ടായാ മതി”