ഉമ്മ അടുക്കളയിലേക്ക് പോയി. ഷഹാന എൻ്റെ തുടയിൽ അടിച്ച് മാനുക്കയുടെ അടുത്ത് തന്നെ ഇരുന്നു.
“അതെന്തിനാ? ഉമ്മ പോയതോടെ പഴയ ആളായല്ലോ”
“താത്ത അനക്ക് തന്നൂലേ അത്? നന്നായി. ഇയ്യ് ആ വാച്ചിന് പറ്റിയ ആളാ. അത് കുപ്പൻ്റെ ഓർമ്മക്കാന്നും പറഞ്ഞ് അലമാരേല് വെക്കുന്നേലും നല്ലതാ”
ജുമൈലത്ത് എൻ്റെ കൈ വീണ്ടും എടുത്ത് പിടിച്ചു. ഷഹാന എൻ്റെ കയ്യിലുള്ള വാച്ച് വിശദമായി നോക്കി. മാനുക്കയുടെ കയ്യിലുള്ള വാച്ചും നോക്കി.
“അത് നോക്കീട്ട് കാര്യല്ല. ഓൻ്റെ കയ്യിലുള്ളത് ഐറ്റം വേറെയാ”
മാനുക്ക കുറച്ച് നേരം പുറത്തേക്ക് നോക്കിയിരുന്നു.
“കണ്ണാ…ഇയ്യല്ലേ അത് മാറ്റണന്ന് പറഞ്ഞേന്നത്. പുതിയ ഒന്ന് വന്ന്ണ്ട്. വി ഫോർ മൾട്ടിസ്ട്രാഡ. അധികം ഓടാത്തതാ. സാധനം നല്ലതായോണ്ട് ഞാൻ മാറ്റി വെച്ചതാ”
“ജാപ്പനീസ് ഒന്നൂല്ലേ? ഒന്നൂണ്ടായിട്ടല്ല. അതില് ലോങ്ങ് പോവാനൊരു ധൈര്യല്ല. ഞാനും ജംഷീം വാൽപ്പാറേല് ആനേൻ്റെ മുന്നില് പെട്ടത് ഓർക്കുമ്പോ…. ഗിയർ പെഡല് പൊട്ടിയ വണ്ടി ഫസ്റ്റിലും സെക്കൻ്റിലും ഇട്ട് എത്ര ദൂരാ കൊണ്ട് വന്നത്. അത് ഹോണ്ട ആയോണ്ടല്ലേ? ഇപ്പോ ഉള്ള സ്ക്രാംബ്ലർ നല്ലതല്ലാന്നല്ല. അതിൻ്റെ ബ്രേക്ക്… ആഫ്റ്റർ മാർക്കറ്റ് പാഡാണേലും ടോപ് നോച്ചാ”
“ജാപ്പനീസ് ഒക്കെ കൊറേ ഓടിയതാ ഇങ്ങട്ടെത്തണത്. പഴക്കല്ലെങ്കിലും അതിൻ്റെ പരിപ്പെളക്കീട്ടാ നമ്മളെ കയ്യില് കിട്ടണത്. പൊറത്ത്ള്ളോർക്ക് കൊടുക്കുന്ന പോലെ അല്ലല്ലോ ഇയ്യ്. ആ ഡുക്കാട്ടി നല്ലതാ. ഹൈദരാബാദ്ന്ന് കിട്ടിയതാ. ഇപ്പോഴും ഫ്രഷാ. ആറായിരം കിലോമീറ്ററേ ഉള്ളൂ. ഓണറ് അമേരിക്കേ പോയി. അങ്ങനെ എബിൻ്റെ കയ്യില് പെട്ടതാ”