“ഈച്ച് ജെനറേഷൻ ഹാവ് ദേർ ഓൺ റെലിക്സ്. ഡോൻ്റ് ലെറ്റ് സംവൺ സ്റ്റോപ്പ് യു ഫ്രം എൻജോയിങ് ദ റെലിക്സ് ഓഫ് യുവർ ജെനറേഷൻ”
എന്നെ നോക്കി മന്ദഹാസത്തോടെയാണ് ഉപ്പ അത് പറഞ്ഞത്. ഞാൻ അത്ഭുതപ്പെട്ട് പോയി. ഉപ്പ എൻ്റെ അടുത്ത് സോഫയുടെ ആം റെസ്റ്റിലിരുന്ന വാച്ചിൻ്റെ പെട്ടി കണ്ടു. കൈത്തണ്ടയിൽ അതിനുള്ളിലെ വാച്ചും.
“ഓന് കൊടുത്തൂലേ അത്”?
ഉപ്പ മകളെ നോക്കി ചെറു ചിരിയോടെ അതും ചോദിച്ച് പുറത്തേക്ക് നടന്നു. ഞാൻ ഉപ്പയുടെ ഒപ്പം ഉമ്മയും കൂടെ പൂമുഖത്തേക്ക് പോയത് നോക്കുകയായിരുന്നു. എന്തൊക്കെ ആയാലും സ്നേഹസമ്പന്നയായ ഭാര്യ തന്നെ. ഞാൻ മനസ്സിൽ പറഞ്ഞു.
” വാപ്പച്ചിക്ക് എന്തോ മീറ്റിങ്ങുണ്ട്. പറ്റിയാല് ഇപ്രാവശ്യം ഇവിടെ എവടേലും എലക്ഷന് നിക്കാന്നാ പറയണത് ”
ജുമൈലത് ഞാൻ നോക്കുന്നത് കണ്ട് കാര്യം വിശദീകരിച്ചു. വി ഏയ്റ്റ് എഞ്ചിൻ്റെ പതിഞ്ഞ മുരൾച്ച പുറത്ത് നിന്ന് കേൾക്കാറായി. പതിനെട്ട് ഇഞ്ച് ലോ പ്രൊഫൈൽ ടയറുകൾ മുറ്റത്തെ ചരലിനെ ഞെരിച്ചമർത്തി വളരെ പതുക്കെ ഉരുളുന്നു. ഉപ്പ പോയിരിക്കുന്നു. തിരികെ എത്താൻ രാത്രി ഏറെ വൈകുമായിരിക്കും. സ്വന്തമായി അച്ഛനും അമ്മയും ഇല്ലാത്തത് കൊണ്ട് മറ്റുള്ള അച്ഛന്മാരോടും അമ്മമാരോടും ഒരു പ്രത്യേക സ്നേഹം എനിക്ക് എല്ലായ്പ്പോഴും തോന്നാറുണ്ട്. ജംഷീറിൻ്റെ ഉപ്പക്കും ഉമ്മക്കും അതറിയാം.
“വെറുതേ അല്ല മക്കളൊക്കെ ഇതു പോലെ ആയത്. അങ്ങനത്തെ ഒരു വാപ്പയുണ്ടെങ്കിൽ ഞാനൊക്കെ തകർത്ത് വാരിയേനേ. അതെങ്ങനേ എറിയാനറിയുന്നോൻ്റെ കയ്യില് വടി കൊടുക്കില്ലല്ലോ”