“അതിത്ര പെട്ടെന്നായോ? പറയുമ്പോലെ മാനുക്കാനെ കണ്ടില്ലല്ലോ. മാനുക്ക ഷോപ്പില് പോയതാവൂല്ലേ”
“കണ്ണാ…ഇയ്യിവിടെ ഒന്നും അല്ലേ? അൻ്റെ ബോധം ഒക്കെ പോയോ? ഓരെ പ്രേമത്തിന് കൂടെണ്ടേന്ന ആളല്ലേ? വരണ ഇരുപതിനല്ലേ നിക്കാഹ്”?
“മൻസൂറ്.. ഷോപ്പില് … നല്ല കാര്യായി. രണ്ടും കൂടെ എവടേലും കറങ്ങി നടക്ക്ണ്ടാവും”
ജുമൈലത്തിൻ്റെ സ്വരത്തിൽ നേരിയ ദു:ഖം നിഴലിച്ചു. അത് തിരിച്ചറിഞ്ഞ ഞാൻ കൈ മുറുകെ ചേർത്ത് പിടിച്ചു.
ഞാൻ ലാപ്ടോപ്പ് വാങ്ങി അതെല്ലാം ഒന്ന് ഓടിച്ചു നോക്കി. ജുമൈലത്തും നോക്കുന്നുണ്ടായിരുന്നു. ചിലതൊക്കെ ജുമൈലത്തിൻ്റെ അഭിപ്രായത്തിൽ ‘ഓവർ ദ ടോപ്പ് ‘, ‘എക്സ്ട്രീമ് ലി ചീസി’ ഒക്കെയായിരുന്നു. എനിക്കും അങ്ങനെ തന്നെ തോന്നി.
ഞങ്ങൾ കൂലംകഷമായ ചർച്ച തുടങ്ങി. ഞാനും ജംഷീറും പുതിയ സ്കിറ്റുകൾ പ്ലാൻ ചെയ്യുകയായിരുന്നു. ജുമൈലത്ത് എല്ലാം വെറുതേ കേട്ടിരുന്നു. ആ മനസ്സിൽ ഇംതിയാസിൻ്റെ കൂടെയുള്ള ജീവിതമായിരിക്കും.നടക്കാനിടയില്ലാത്ത സ്വന്തം നിക്കാഹായിരിക്കും.
ഞങ്ങളങ്ങനെ ഇരിക്കുമ്പോൾ ഉപ്പ ഹാളിലേക്ക് വന്നു. ഡൈ ചെയ്ത് കറുപ്പിച്ച മുടി. ബ്രൗൺ ടിൻ്റഡ് കണ്ണട. പുഞ്ചിരിക്കുന്ന സൗമ്യമായ മുഖം. വേഷം വെളുത്ത മുണ്ടും ഷർട്ടും. അലക്കി തേച്ച ഖദറാണ്. ഫോറിൻ അത്തറിൻ്റെ സുഗന്ധം ചുറ്റും വ്യാപിച്ചു. ഞാൻ എത്തിയപ്പോൾ ഉപ്പ പ്രാതൽ കഴിക്കുകയായിരുന്നു. ഉപ്പ റിട്ടയർമെൻ്റിന് ശേഷം രാഷ്ട്രീയത്തിൽ ഇറങ്ങിയത് കൊണ്ട് ഭക്ഷണത്തിന് കൃത്യ സമയമൊന്നുമില്ല. പ്രഭാത ഭക്ഷണം പതിനൊന്ന് മണിക്കാണ് കഴിക്കുന്നത്. ഉപ്പ വരുന്നത് കണ്ട് ഞാൻ ലാപ്ടോപ് മാറ്റി വെച്ചു. പഴയ ആളല്ലേ. ഞങ്ങളിങ്ങനെ വീഡിയോ ഒക്കെ എടുത്ത് നടക്കുന്നത് ഇഷ്ടമുണ്ടാവില്ല എന്നെനിക്ക് തോന്നി.