പിന്നീട് ഹോസ്പിറ്റലിൽ വെച്ചാണ് ഞാൻ കണ്ണു തുറക്കുന്നത്. രേണു അടുത്തുണ്ടായിരുന്നു. നീഹയും പപ്പയും ഐ സി യു വിലെ ചില്ലു മറക്കപ്പുറം ഉണ്ടായിരുന്നു. രണ്ട് ദിവസത്തിനകം വാർഡിലേക്ക് മാറി. അവിടെ ആപ്പിളും കടിച്ച് രേണുവിനോട് ഓരോന്നും പറഞ്ഞ് വിശ്രമിക്കുമ്പോൾ മുടി നീട്ടി വളർത്തിയ ഒരു ചുള്ളൻ എന്നെ കാണാൻ വന്നു. കയ്യിൽ ഒരു ഒ എം ആർ ഷീറ്റും ക്വസ്റ്റ്യൻ പേപ്പറും. ഞാനത് വാങ്ങി കറുപ്പിച്ച് അവൻ്റെ കയ്യിൽ തന്നെ തിരികെ കൊടുത്തു. അവനത് ഒന്ന് വായിച്ച് നോക്കി ചുരുട്ടി വേസ്റ്റ് ബിന്നിലേക്കിട്ടു. ഞാൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി. ‘തലക്കെന്തെങ്കിലും പറ്റിയോ എന്നറിയാനാ’ എന്ന നിസ്സാരമായ അവൻ്റെ മറുപടി കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അതായിരുന്നു ജംഷീറുമായുള്ള ആദ്യത്തെ കണ്ടുമുട്ടൽ.
ജംഷീർ ഉച്ചക്ക് ചോറുണ്ട് കഴിഞ്ഞ് പാത്രം കഴുകാൻ പോകുമ്പോഴാണ് ഞാൻ വീഴുന്നത് കണ്ടത്. അവൻ്റെ ഷാർപ്പ് റിഫ്ളെക്സ്. ആ ഒരു നിമിഷത്തിൻ്റെ പരാർദ്ധത്തിനുള്ളിൽ അവൻ എൻ്റെ കാലിൽ പിടിച്ച് വലിച്ചു. അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ താഴെ ഹാർഡ് കോൺക്രീറ്റിൽ വീണ് ഞാൻ മരിച്ചിട്ടുണ്ടാകും. പെൻഡുലം പോലെ എൻ്റെ ശരീരം ആടിയപ്പോൾ തല പുറത്തേക്ക് തള്ളി നിന്ന ബീമിൽ ചെന്നിടിച്ചു. ഫ്രൻ്റൽ ലോബിൽ ക്രോണിക് ഹെമറേജ്. കൂടെ നീഹയുണ്ടായിരുന്നു. അവൾ പപ്പയെ വിളിച്ചു. സർജറിക്ക് കൺസൻ്റ് ഫോം ഒപ്പിട്ടു കൊടുത്തത് നീഹയുടെ പപ്പയാണെന്ന് പിന്നീടറിഞ്ഞു. രാവിലെ ഓപ്പറേഷൻ തീയറ്ററിൽ നിന്നും ഐ സി യു വി ലേക്ക് മാറ്റിയപ്പോഴേക്ക് രേണുവും വല്യച്ചനും എത്തി. അന്ന് രാത്രി മുഴുവനും ജംഷീറും നീഹയും ആശുപത്രിയിൽ ഉണ്ടായിരുന്നു.