രേണു നടന്ന വഴിയിലൂടെ സഞ്ചരിക്കാം എന്ന് കരുതി ഐസർ ലക്ഷ്യമാക്കിയ സമയത്താണ് ആറളത്തെ ഇല്ലത്തുള്ള എൻ്റെ ചേച്ചിമാർ എന്നെ നീറ്റെഴുതാൻ ബ്രെയിൻ വാഷ് ചെയ്തത്. ഐ ഐ എസ് സി യിലോ ഐസറിലോ പോകാൻ ഉദ്ദേശിച്ചിരുന്നത് കൊണ്ട് പ്ലസ് ടു കഴിഞ്ഞ ഉടനെ എൻട്രൻസ് എഴുതാൻ ഞാൻ മിനക്കെട്ടിരുന്നില്ല. അന്ന് ഞങ്ങൾ കുറ്റിക്കാട്ടൂരിലേക്ക് മാറിയ സമയമായിരുന്നു. ജിത്തുവും അരവിന്ദും റിപ്പീറ്റ് ചെയ്യാൻ കോട്ടയത്തേക്ക് വണ്ടി കയറിയപ്പോൾ ഞാനും അവരുടെ കൂടെ കയറി. അവർ രണ്ടും നീറ്റിൻ്റെ ആൾക്കാരായത് കൊണ്ട് ജെ ടു ബാച്ചിലായിരുന്നു. എനിക്കങ്ങനെ പ്രത്യേകിച്ച് ഒന്നും മനസ്സിലുണ്ടായിരുന്നില്ല. എല്ലാം എഴുതി നോക്കാം എന്നും അഥവാ കിട്ടിയില്ലെങ്കിൽ കാർത്തികയേപ്പോലെ ഒരു ബി എസ് സി ഫിസിക്സ് ഡിഗ്രി എടുക്കാം എന്നും ഞാൻ കരുതി.
ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ഞാൻ പഠനം തുടങ്ങിയ കാലം. അന്ന് ഒരു ദിവസം ഉച്ചക്ക് ശേഷം മുഴുവൻ മാത് സായിരുന്നു. റിട്ടയർമെൻ്റിനു ശേഷം എൻട്രൻസ് ടീച്ചിങ്ങിലേക്ക് മാറിയ പ്രൊഫസർ ശേഷാദ്രി പ്രോബ്ലംസ് മാത്രമുള്ള തടിച്ച ഒരു പുസ്തകവുമായാണ് അന്ന് ക്ലാസിലെത്തിയത്.
ഇൻ്റഗ്രേഷനായിരുന്നു. പ്രോബ്ലം ബോർഡിൽ എഴുതും. അറിയുന്നവർ എഴുന്നേറ്റ് വന്ന് സോൾവ് ചെയ്യും. അതായിരുന്നു അന്ന്. ആദ്യത്തെ ഒരു ടഫ് ക്വസ്റ്റ്യൻ ആൽവിൻ മാന്യമായ രീതിയിൽ സോൾവ് ചെയ്തു. അടുത്തത് ചെയ്യാൻ പെൺകുട്ടികളുടെ ഇടയിൽ നിന്ന് ഒരുവൾ എഴുന്നേറ്റു. നീഹാരികയായിരുന്നു അത്. അതിൻ്റെ അടുത്തതും അവൾ തന്നെ സോൾവ് ചെയ്തു. അതു കഴിഞ്ഞുള്ള ചോദ്യം ചെയ്തപ്പോൾ പാർഷ്യൽ ഇൻ്റഗ്രേഷൻ ചെയ്യാൻ അവൾ ബുദ്ധിമുട്ടുന്നത് കണ്ട് ഞാൻ എഴുന്നേറ്റ് ചെന്ന് അത് ചെയ്തു. അതായിരുന്നു ഞങ്ങളുടെ സൗഹൃദത്തിൻ്റെ ആരംഭം. അന്നത്തെ ആ അപരാഹ്നത്തിൽ ബ്ലാക്ക് ബോർഡിൽ ശേഷാദ്രി എഴുതിയതിലെ സിംഹഭാഗം ചോദ്യങ്ങളും ഞാനും നീഹയും മത്സരിച്ച് സോൾവ് ചെയ്തു. ഞങ്ങൾ തമ്മിൽ എന്തെങ്കിലും ശത്രുതയുണ്ടോ എന്ന് ക്ലാസിലെ സഹപാഠികൾക്കും സംശയം.