പണ്ട് വീണപ്പോൾ തല ഇടിച്ചതിന് ശേഷം എനിക്ക് ലൂസിഡ് ഡ്രീമിങ്ങിൻ്റെ അല്ലെങ്കിൽ ഗോജിക് ആൻഡ് പോംപിക് ഹാലൂസിനേഷൻസിൻ്റെ ഒക്കെ ശല്യമുണ്ടാവാറുണ്ട്. ഇതു പോലെയുള്ള വിവിഡ് ഇമേജറീസ് അതിൻ്റെ ഭാഗമാണ്. ഉണർന്ന് കഴിഞ്ഞിട്ടും ഓർമ്മയുണ്ടെങ്കിൽ ഞാൻ അത് വരച്ച് സേവ് ചെയ്യും. അങ്ങനെ ഉള്ള കുറേ ചിത്രങ്ങളുള്ള ഫോൾഡർ ആണത്. വിവിഡ് ഡ്രീമിങ് എനിക്ക് പുതുമയുള്ള കാര്യമൊന്നുമല്ല.
സ്കൈറിം എൽഡേർസ് സ്ക്രോൾ കളിക്കാം എന്ന് തോന്നിയപ്പോൾ ഞാൻ പി സി ഓൺ ചെയ്തു. വല്ലാത്ത ഗൃഹാതുരത്വം തോന്നുന്നു. കുറച്ച് നേരം ജി റ്റി എ വൈസ് സിറ്റി കളിച്ചു. മയാമി ബീച്ചിൽ ടോമി വെർസെട്ടി മതി വരുവോളം അലഞ്ഞു തിരിഞ്ഞു. ഏഴര ആയപ്പോൾ രേണു എൻ ഐ റ്റി യിലേക്ക് പോയി.
സാധാരണ കോളേജുകൾ പോലെയല്ല എൻ ഐ ടി. സമ്മർ ഇൻ്റേൺഷിപ്പും മറ്റു പലവിധ സമ്മർ പരിപാടികളുമായി പലരും അവിടെയുണ്ടാകും. ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിന് അങ്ങനെ നീണ്ട അവധിയൊന്നും ഉണ്ടാകാറില്ല. സമയം നീങ്ങുന്നില്ല. ഒൻപത് മണി കഴിഞ്ഞ് ഞാൻ വീട് പൂട്ടി ഇറങ്ങി. ഫുൾ ടാങ്ക് പെട്രോളിൽ ബൈക്ക് വെറുതേ ഓടി കൊണ്ടിരുന്നു.
ഫോൺ റിങ് ചെയ്യുന്നു. ഞാൻ ഒരു പെട്ടിക്കടയുടെ ഓരത്ത് ബൈക്ക് നിർത്തി. ജുമൈലത്തിൻ്റെ ഫോട്ടോ സ്ക്രീനിൽ തെളിഞ്ഞു. ലക്ഷ്യമില്ലാതെ കണ്ണൂർ റോഡിൽ ഉരുണ്ടുകൊണ്ടിരുന്ന ചക്രങ്ങൾ തിരൂരങ്ങാടിയിലേക്ക് പ്രയാണമാരംഭിച്ചു.
ജിത്തുവും അരവിന്ദും എൻ്റെ കൂടെ പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരായിരുന്നു. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസെന്ന പേരിൽ പലതും ചെയ്ത് ജിത്തു ആയിരത്തി ഇരുനൂറിൽ ആയിരത്തി ഇരുന്നൂറും ഒപ്പിച്ചപ്പോൾ ഞാനും അരവിന്ദും ഫുൾ എ പ്ലസുകളുമായി സംതൃപ്തിയടയുകയായിരുന്നു. തൊണ്ണൂറ്റേഴു ശതമാനം തെറ്റില്ലാത്ത ഒരു പേർസൻ്റേജ് തന്നെയാണ്. പ്ലസ് ടു കഴിഞ്ഞ് കാർത്തിക അവളുടെ അച്ഛനേപ്പോലെ ടീച്ചിങ് ഫീൽഡിലേക്ക് തിരിയാൻ ആഗ്രഹിച്ച് ഡിഗ്രിക്ക് ചേർന്നു.