നീഹ നേരെ തിരിച്ചാണ്. ഇൻട്രോവേർട്ടഡ് എക്സ്ട്രോവേർട്ട്. അവൾക്കും ജംഷീറിനും കൂടി ഒരു യു ട്യൂബ് ചാനലുണ്ട്. അതിൽ കപ്പിൾസ് കണ്ടൻ്റ് ചെയ്ത് ഫോർ മില്യണ് മേലെ സബ്സ്ക്രൈബേർസിനെ ഉണ്ടാക്കിയിട്ടുണ്ട്. രണ്ട് പേരും ഇൻസ്റ്റ ഗ്രാമത്തിൽ നിറഞ്ഞ് നിൽക്കുന്ന മോഡൽസാണ് എന്നൊക്കെ പറയുന്നു. ഒക്കെ കൊറോണ സമയത്തായിരുന്നു. അത് കൂടാതെ നീഹ ആർച്ചറി മത്സരങ്ങൾക്കൊക്കെ പോകാറുണ്ട്. ഇടക്കിടക്ക് ഞാനും ചില സ്കിറ്റുകളിൽ അവരുടെ ചാനലിൽ മുഖം കാണിക്കാറുണ്ട്.
ഷംസാദ് ഫിനാൻസിൻ്റെ ലോകത്താണ്. ഷെയർ മാർക്കറ്റിനോടാണ് അവന് താൽപര്യം. ഫിനാൻസ് ഇഷ്ടപ്പെടുന്നവൻ എന്തിനാണാവോ ബി ടെക് എടുത്തത്. അതും മെക്കാനിക്കൽ ബ്രാഞ്ച്. കണ്ടൻ്റ് എഴുതുന്നതും ക്യാമറാ വർക്ക് ചെയ്യുന്നതും അവനാണെങ്കിലും ക്യാമറക്ക് മുൻപിൽ മുഖം കാണിക്കാൻ വലിയ മടിയാണ്.
ജംഷീർ അലി… എൻ്റെയൊരു പ്രിയപ്പെട്ട കൂട്ടുകാരൻ. അണ്ടർ ട്വൻ്റി തയ്ക്വോണ്ട ചാമ്പ്യൻ. ഇപ്പോൾ ഇരുപത്തി ഒന്ന് ആയി. അവൻ്റെ നിർബന്ധത്തിന് വഴങ്ങി ഒരിക്കൽ ഞാൻ അക്കാദമിയിൽ പോവുകയുണ്ടായി. അന്ന് മുതൽ ആഴ്ചയിൽ മൂന്ന് ദിവസം ഞാനും മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. തയ്ക്വോണ്ടയെക്കാൾ കരാട്ടേയാണ് എനിക്ക് ഇഷ്ടപ്പെട്ടത്. അതിനു താഴത്തെ നിലയിൽ ഒരു ജിം ഓപ്പൺ ചെയ്തപ്പോൾ അവിടെ അഡ്മിഷനെടുക്കുകയും ചെയ്തു. അത് ഒരു ശീലമായി മാറാൻ അധികം താമസമൊന്നുമുണ്ടായില്ല.
ഇന്ന് മേടം പതിനൊന്നാണ്. രാവിലെ ചായക്ക് ഇഡ്ഡലിയും സാമ്പാറുമാണ്. കായം ചേർത്ത് വറുത്തരച്ചുണ്ടാക്കിയ സാമ്പാറിൻ്റെ ഗന്ധം എൻ്റെ നാസാരന്ധ്രങ്ങളിലേക്ക് പടർന്നു കയറി. പ്രഭാതത്തിലെ ഉപാസനയും പൂജയും കഴിഞ്ഞ് ഞാൻ അടുക്കളയിലെത്തി. ഇഡ്ഡലി തട്ടിൽ വെളിച്ചണ്ണയിൽ മുക്കിയ ശീല കൊണ്ട് ഒപ്പി മാവ് കോരിയൊഴിച്ച് അടച്ച് പോലും വെക്കാതെ രേണു അടുത്ത് വന്ന് എന്നെ വാസനിച്ചു നോക്കി.