“വൈകുന്നേരത്തെ ട്രാഫിക്കിൽ ഇതും കൊണ്ടെന്നെ പോണോ കണ്ണാ”?
“സാധനങ്ങള് കൊറേ വാങ്ങാള്ളതല്ലേ? ഇതാവുമ്പോ ഒക്കെ ആ ബെഡ്ഡിലേക്കങ്ങട്ട് തട്ടാലോ”
രേണു പറഞ്ഞതുപോലെ തന്നെ. ശനിയാഴ്ചയായത് കൊണ്ട് നല്ല ട്രാഫിക്കുണ്ട്. ഒരു കാര്യമില്ലെങ്കിലും അങ്ങാടി തെണ്ടാൻ ഇറങ്ങുന്നവരും കാര്യമുള്ളത് കൊണ്ട് നഗരത്തിലെത്തുന്നവരും എല്ലാം വൈകുന്നേരം തന്നെയാണ് പുറത്തോട്ടിറങ്ങുന്നത്. വണ്ടിക്ക് നല്ല വലുപ്പമുള്ളത് കൊണ്ട് ആ തിരക്കിൽ വലിയ കഷ്ടപ്പാടായിരുന്നു. ഏതോ ഒരു നാറി വൺവേ തെറ്റിച്ച് വണ്ടി കയറ്റി ഉണ്ടാക്കിയ ബ്ലോക്കും. അടുത്ത് എത്തിപ്പോൾ മനസ്സിലായി ഏതോ ഒരു നാറിയല്ല അത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സൈലോ ആണെന്ന്. പ്രസിഡൻ്റ് ഇല്ല. ഡ്രൈവർ മാത്രം.
മാർജിൻ ഫ്രീ മാർക്കറ്റിൽ എനിക്ക് രേണുവിൻ്റെ പുറകേ ട്രോളി ഉന്തി കൊണ്ട് നടക്കുകയായിരുന്നു ജോലി. വാങ്ങാനുള്ളതെല്ലാം രേണു വാങ്ങി. ഹോൾസെയിലായി അരി കച്ചവടം നടത്തുന്ന കുഞ്ഞാപ്പാ ട്രേഡേഴ്സിൽ നിന്ന് അൻപത് കിലോയുടെ ഒരു ചാക്ക് മട്ട അരിയെടുത്തു. പെട്ടെന്ന് കേടുവരുന്നതൊഴിച്ച് വീട്ടിലേക്ക് വേണ്ട സാധനങ്ങൾ ഒന്നോ രണ്ടോ മാസത്തേക്കുള്ളത് ഒന്നിച്ച് വാങ്ങുകയാണ് ഞങ്ങളുടെ പതിവ്. ദിവസവും ക്ലാസുണ്ടാവുമ്പോൾ സാധനങ്ങൾ വാങ്ങാനൊന്നും സമയം ഉണ്ടാവില്ല. അരി ചാക്ക് ഞാൻ താങ്ങിപ്പിടിച്ച് വണ്ടിയിൽ കൊണ്ടിട്ടു. ജിമ്മിൽ നൂറ് കിലോക്ക് മുകളിൽ ഡെഡ് ലിഫ്റ്റ് ചെയ്യുന്നുണ്ടെങ്കിലും അരി ചാക്ക് ഒരു ടാസ്കായിരുന്നു. അൻപത് കിലോയുടെ ചാക്ക് കയറിയപ്പോൾ സസ്പെൻഷൻ ലോഡായി. വണ്ടി ഓടിക്കാൻ ആയാസം കുറഞ്ഞു.