“നീഹയാണോ നിൻ്റെ കാട്ടുചെമ്പരത്തി”?
“നീഹ മുല്ല പൂവല്ലേ”
“എന്നാ പിന്നെ കാർത്തികയാവും.
ഞാനെന്ത് പൂവാ കണ്ണാ “?
“ആവുമായിരിക്കും. രേണു ഒരു താമരയാണ്. ആക്ച്വലി ഞാനൊരാളെ കാത്തിരിക്കുകയാണെന്ന് രേണുവിനറിയാലോ. കാർത്തികയാണെങ്കിലും നീഹയാണെങ്കിലും എനിക്കതിൽ പ്രശ്നൊന്നും ഇല്ല. ഞാൻ ആ ഒരാളെ തന്നെയേ പ്രേമിക്കൂ. കല്യാണം കഴിക്കുന്നതും ആ ഒരുത്തിയെ തന്നെയാവും. അതാരാന്ന് എനിക്കറിയേം ഇല്ല. നീഹ എൻ്റെ കൂട്ടുകാരിയല്ലേ? കുറച്ച് കൂടുതൽ അടുപ്പമുണ്ട്. പ്രേമമൊന്നും അല്ല. എന്ന് വിചാരിച്ച് ആയിക്കൂടാന്നില്ലാട്ടോ”
“ഞാനും നിന്നെ പ്രേമിച്ചാലോ കണ്ണാ”?
“അതിനെന്താ? പ്രേമത്തിന് ഒരുപാട് അർത്ഥമില്ലേ? അമ്മക്ക് മക്കളോട് പ്രേമമില്ലേ? ഈശ്വരനോട് പ്രേമമല്ലേ? സോ വൈ നോട്ട്? രേണുവിനും പ്രേമിക്കാലോ ”
കഥ എഴുതാനുള്ള ആ ഒരു മൂഡു പോയി. ഞാൻ ടാബ് ലെറ്റ് എടുത്ത് രാവിലെ കണ്ട സൂര്യകാന്തിപ്പാടവും പാടത്തിന് നടുവിൽ നിൽക്കുന്ന രേണുവിനേയും വരക്കാൻ തുടങ്ങി. രേണു എൻ്റെ അടുത്തേക്ക് കസേര നിരക്കി നീക്കിയിട്ട് തോളിലേക്ക് തല ചായ്ച്ച് വെച്ച് ഞാൻ വരക്കുന്നതും നോക്കിയിരുന്നു.
“വെക്കേഷനായില്ലേ. സാധനങ്ങളൊക്കെ തീർന്നു. ഇനിയിപ്പോ നല്ല ചിലവാകും ”
“നമ്മള് രണ്ടാള് തന്നെയല്ലേ ഉള്ളൂ. പിന്നെന്തിനാ”?
അടുക്കളയിലെ തിണ്ടിലിരുന്ന് കട്ടൻ ചായ മൊത്തി കുടിക്കുകയായിരുന്നു ഞാൻ. രേണു തല അൽപ്പം താഴ്ത്തി പുരികമുയർത്തി എന്നെ നോക്കി. ഒഫ് കോഴ്സ്. ക്ലാസ്സില്ലാതെ വീട്ടിൽ വെറുതെ ഇരിക്കുകയാണെങ്കിൽ ഞാൻ ചിലതൊക്കെ ഉണ്ടാക്കി നോക്കാറുണ്ട്. ഉച്ചക്ക് ചോറൊക്കെ ഉണ്ട് വിശ്രമിക്കുന്ന സമയത്താണ് എനിക്ക് അത്തരമൊരു ത്വര കൂടുതലായുണ്ടാകുന്നത്. രേണു എന്തെങ്കിലും വായിക്കുകയോ ക്ലാസിലേക്ക് നോട്സ് പ്രിപ്പെയെർ ചെയ്യുകയോ ഒക്കെയായിരിക്കും. “രേണൂ … നമുക്ക് എന്തേലും ഉണ്ടാക്കിയാലോ “? പിന്നെ അടുക്കളയിലും സ്റ്റോർ റൂമിലും ഒരു പരതലാണ്. കയ്യിൽ കിട്ടിയതെടുത്ത് എന്തെങ്കിലും ഒക്കെ ഉണ്ടാക്കും. ആയി വരുമ്പോഴേക്ക് അത് മറ്റെന്തെങ്കിലും ഒക്കെ ആവും. അച്ഛമ്മയാണ് പാചക കലയിൽ എൻ്റെ ഗുരു. ഞാനെന്തുണ്ടാക്കിയാലും നല്ല രുചിയാണ് എന്നാണ് രേണുവിൻ്റെ പക്ഷം. മടിയായത് കൊണ്ട് എന്നെ കൊണ്ട് ഉണ്ടാക്കിക്കാനുള്ള അടവാണോ അതെന്നൊരു സംശയം എനിക്കെന്നുമുണ്ടായിരുന്നു. ഈ അടുത്ത കാലത്താണ് അത് മാറിയത്. രേണു വാതിൽ പൂട്ടിയിറങ്ങി പോർച്ചിലെ കാറിനടുത്തേക്ക് നടക്കുന്നത് കണ്ട് ഞാൻ ഹോണടിച്ചു. മുറ്റത്തെ കോവൽ പടർപ്പിനിപ്പുറം ഹൈലക്സിനുള്ളിൽ ഞാൻ ഇരിക്കുന്നത് കണ്ട് രേണു ഗേറ്റ് അടച്ച് വന്ന് വണ്ടിയിൽ കയറി.