“ഒച്ചയും അനക്കോം ഒന്നും ഇല്ലാഞ്ഞപ്പഴേ ഞാൻ വിചാരിച്ചതാ നീ നിൻ്റെ നീഹയെയും മനസ്സിലിട്ട് ഇരിക്കാവൂന്ന് ”
“ഇത് നീഹയല്ല. ജെന്നിഫർ കോണെല്ലിയാ”
“നീഹയുടെ ചിത്രോം വരച്ച് ഞാൻ ചോദിച്ചപ്പോ എനിക്കറിയാത്ത ആരെയോ പേരും പറഞ്ഞ് അതാണെന്ന് പറഞ്ഞാലിപ്പോ വിശ്വസിക്കാൻ സൗകര്യമില്ല. കണ്ണുപൊട്ടന്മാർക്ക് കൂടെ അറിയാം അത് നീഹയാന്ന്.”
“സത്യായിട്ടും രേണൂ ഇത് നീഹയല്ല. വെറുതെ ഇരിക്കല്ലേ. ഒരു കഥ എഴുതാന്ന് വിചാരിച്ചു. അതിനൊരു കവർ പിക്ചർ വരച്ചതാ”
“എന്താ കഥയുടെ പേര്” ?
“കാട്ടുചെമ്പരത്തി”
“കാട്ടു ചെമ്പരത്തിയോ? അതെന്ത് കഥയാ”?
“അതോ… രാവിലെ ഞാനിങ്ങട്ട് പോരുന്ന വഴിക്ക് ആക്കോട് പഴയ പള്ളീടെ അടുത്ത് സൂര്യകാന്തി പാടം കണ്ടു. ചാലിയാറിൻ്റെ തീരത്ത് തന്നെ. സാധാരണ അവിടെ വാഴത്തോട്ടോ അല്ലെങ്കില് നെല്ലോ ഒക്കെയാവും. വേനലായതോണ്ടോ എന്തോ… അല്ലേല് ചിലപ്പോ പരീക്ഷണാവും… ഇപ്രാവശ്യം പൂക്കൃഷിയാ. അപ്പോ തോന്നിയതാ. പല തരം പൂക്കൾ. പൂക്കൾക്കൊക്കെ അതിൻ്റെ പോളിനേറ്റിങ് ഏജൻ്റ്സും. അത് പോലെയാവും മേഡ് ഫോർ ഈച്ച് അദറും. സത്യത്തില് മെയ്ഡ് ഫോർ ഈച്ചദർ പൊക്കിപ്പിടിച്ച് കൊണ്ടുവന്നത് സിഗരറ്റ് കമ്പനിക്കാരല്ലേ? കാമുകിയും കാമുകനും സിഗരറ്റും തമ്മിലെന്താണാവോ ബന്ധം. പൂക്കളെ കാര്യം. അതല്ലേ പറഞ്ഞേന്നത്. ഹെവി മെയിൻ്റനൻസ് വേണ്ട പ്രത്യേക കെയറിങ്ങ് വേണ്ട ചില ചെടികളും പൂക്കളും ഇല്ലേ ? അതിനെയൊക്കെ കഷ്ടപ്പെട്ട് പരിപാലിച്ചെടുക്കണം. എന്തൊക്കെ ബുദ്ധിമുട്ടുകളാ. ആ സമയം ചെമ്പരത്തി നോക്ക് രേണൂ. എന്തൊക്കെ വറൈറ്റികളാ. ഈ പറഞ്ഞ ബുദ്ധിമുട്ടൊന്നും ഇല്ല. എവിടെ വേണേലും ഉണ്ടാവും. കാണാൻ ഭംഗിയുണ്ട്. പൂവിന് പൂന്തേനുണ്ട്. വേറേം പല ഉപയോഗങ്ങളൂണ്ട്. അപ്പോ ഞാൻ പറയാ റോസാ പൂവൊന്നും വേണ്ട എനിക്കെൻ്റെ കാട്ടുചെമ്പരത്തി മതീന്ന്”