“ഹൗ ഡു യു നോ “?
“പഴയ ആ മണ്ണാങ്കട്ടേടേം കരിയിലേടേം കഥ. എന്നോട് അങ്ങനെ പറഞ്ഞ് പോയെങ്കിലും നീ പുഴ തീരത്ത് എവിടേലും ഇരിക്കാവൂന്നെനിക്കറിയാം. വാ. ചായ കുടിക്കാം”
രേണു വന്നിരുന്നു. ഞാനും അടുത്ത് തന്നെ സ്ഥാനം പിടിച്ചു. എണ്ണിച്ചുട്ട അപ്പം പോലെ എന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് പോലെ കൃത്യം എട്ട് ചപ്പാത്തിയും ഒരു കുഞ്ഞു ചെരുവം നിറയേ മട്ടൺ കറിയും മേശപ്പുറത്തുണ്ട്. നല്ല രീതിക്ക് വറുത്ത് വെച്ച ആടിൻ്റെ കരൾ ചപ്പാത്തി ഒരു കഷണം പിച്ചിയെടുത്ത് അതിന് നടുവിൽ വെച്ച് മടക്കി ഞാൻ വായിലേക്ക് വെച്ചു. രേണു ഉണ്ടാക്കിയ മട്ടൻ കറിയുടെ രുചി എൻ്റെ രസമുകുളങ്ങളെ തഴുകി ഉണർത്തി. പഴയതിൻ്റെ സ്ഥാനത്ത് പുതിയ രുചികൾ. പുതിയ ഓർമ്മകൾ. പഴയതെല്ലാം പതിയെ വിസ്മൃതിയിലാണ്ട് പോയാൽ മതിയായിരുന്നു.രാവിലെ ആറര ഏഴ് മണിക്ക് മുൻപ് തന്നെ ബ്രേക്ഫാസ്റ്റ് കഴിക്കുന്നത് കൊണ്ട് ഞങ്ങളുടെ പകലുകൾക്ക് നല്ല ദൈർഘ്യമുണ്ട്. എനിക്ക് ആണെങ്കിൽ ഒരിടത്തും പോകാനില്ല. ഒന്നും ചെയ്യാനുമില്ല. ഐ പ്ലേ ദ ഗെയിം ഫോർ ഗെയിംസ് ഓൺ സേക് എന്ന് പണ്ടാരോ പറഞ്ഞത് പോലെയാണ് ചുറ്റുമുള്ളവരൊക്കെ ജീവിക്കുന്നത്. അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം എന്തെങ്കിലും ചെയ്യാമെന്നല്ലാതെ ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കുന്നത് എൻ്റെയൊരു രീതിയല്ല. പകലുറങ്ങി ശീലവുമില്ല. സൂര്യനുദിച്ചു കഴിഞ്ഞാൽ അസ്തമിക്കുന്നത് വരെ എന്തെങ്കിലും ഒക്കെ ചെയ്ത് എങ്ങനെയൊക്കെയെങ്കിലും രാത്രിയാക്കുന്ന ആ ഒരു ബുദ്ധിമുട്ട് വെക്കേഷൻ തുടങ്ങിയതോടെയാണ് എനിക്ക് ശരിക്ക് മനസ്സിലായത്. ബത്തേരിയിലായിരുന്നപ്പോൾ നൂറ് കൂട്ടം കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളത് കൊണ്ട് ദിവസം തീരുന്നത് അറിയുകയേ ഇല്ലായിരുന്നു.