അച്ഛച്ഛനും കൂടി പോയതോടെ അവിടെ നിൽക്കാൻ കഴിയില്ല എന്നായി. അത്രക്കുണ്ടായിരുന്നു ഓർമ്മകളുടെ ഭാരം.
രണ്ട് വർഷം മുൻപാണ് ഞങ്ങൾ കുറ്റിക്കാട്ടൂരിലെത്തിയത്. പ്ലസ് ടു കഴിഞ്ഞ് ഒരു വർഷം റിപ്പീറ്റും ചെയ്ത് ജെ ഇ ഇ എഴുതി കിട്ടിയപ്പോൾ
ബോംബെ ഐ ഐ ടി യിൽ ചേരാനായിരുന്നു ആഗ്രഹം. രേണു ഒറ്റക്ക് ഇവിടെ ഇങ്ങനെ. ഐ ഐ ടി യിൽ പോകാൻ മനസ്സു വന്നില്ല. കോഴിക്കോട് എൻ ഐ റ്റി യിൽ സി എസ് ഇ ബ്രാഞ്ചിൽ അഡ്മിഷൻ എടുക്കുമ്പോൾ രേണുവിൻ്റെ അടുത്ത് തന്നെയാകുമല്ലോ എന്നുള്ള സമാധാനമായിരുന്നു. ഈ വർഷത്തോടെ ഫസ്റ്റ് ഇയർ കഴിഞ്ഞു. അങ്ങനെയൊക്കെയാണ് ഇപ്പോഴുള്ള ഞങ്ങളുടെ ജീവിതം പൊയ്കൊണ്ടിരിക്കുന്നത്.
അച്ഛച്ഛൻ്റെ സ്വരം ചെവിയിൽ മുഴങ്ങുന്നു. പഴയ കവിത തന്നെ…
“….മാതൃതാതർ പിമ്പെങ്ങോ മറഞ്ഞു പോയ്
മാർഗ്ഗ മധ്യത്തിലേകനായ് തീർന്നു ഞാൻ…”
പക്ഷേ കവി അവിടം കൊണ്ടും നിർത്തുന്നില്ല. ആരുമില്ലാതെ തനിച്ചായപ്പോൾ കല്ലു തട്ടി തുടങ്ങിയെൻ കാൽകളിൽ എന്നാണ് കവി പാടുന്നത്. രേണു കൂടെ ഉള്ളത് കൊണ്ട് വലിയ കല്ലിലൊന്നും തട്ടി കാൽ മുറിയാതെ ഞാനിങ്ങനെ ജീവിച്ചു പോകുന്നു. ഇരുട്ട് നീങ്ങി തുടങ്ങിയിരിക്കുന്നു. വീണ്ടും കവിതയെഴുതാൻ തോന്നുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയ അതേ മാനസികാവസ്ഥയിലായിരുന്നെങ്കിൽ വിഷാദം മുറ്റി നിൽക്കുന്ന അതി തീവ്രമായ വല്ലതും എഴുതാമായിരുന്നു. അതി കഠിനമായ മാനസികവ്യഥ അനുഭവിക്കുമ്പോഴാണ് അങ്ങനെ ഓരോന്ന് എഴുതാൻ തോന്നുന്നത്. എന്നാൽ ഇപ്പോൾ… ഇത്രയും ഓർത്തെടുത്ത് കഴിഞ്ഞപ്പോൾ… മനസ്സ് ശാന്തമായ പോലെ. മുന്നിൽ പരന്നൊഴുകുന്ന ചാലിയാറിലേക്ക് നോക്കിയിരിക്കുമ്പോൾ…. ഇറ്റ് ഫീൽസ് സെറീൻ….