ഞാൻ രണ്ടാം ക്ലാസിലായപ്പോഴാണ് അച്ഛനും അമ്മയും മരിക്കുന്നത്. അച്ഛൻ അൾജീരിയയിലെ ഇന്ത്യൻ എംബസിയിലായിരുന്നു കരിയർ ആരംഭിച്ചത്. പിന്നെ ഹോങ് കോങ്ങിൽ. കൊറിയയിൽ.വിയന്നയിൽ. അങ്ങനെ പല രാജ്യങ്ങളിലെയും ഇന്ത്യയുടെ പ്രതിനിധി ആയിരുന്നു. അന്ന് അച്ഛൻ നേപ്പാളിലെ ഇന്ത്യൻ ഹൈക്കമ്മീഷനറായിരുന്നു. അമ്മ ഇടക്കൊക്കെ ലീവെടുത്ത് അച്ഛൻ്റെ അടുത്ത് ചെല്ലും. അച്ഛൻ എവിടെയാണെങ്കിലും അമ്മ അങ്ങനെ ചെല്ലാറുണ്ടായിരുന്നു. പിന്നീട് രണ്ടാളും ഒരുമിച്ച് ബത്തേരിയിലോട്ട് പോരും. അതൊക്കെയായിരുന്നു അവരുടെ രീതി. അങ്ങനെ ഒരു യാത്രയിൽ ടേക്ക് ഓഫ് ചെയ്ത ഉടനെ കാഠ്മണ്ഡുവിൽ വെച്ച് വിമാനം തകർന്ന് വീണ് അവരും ഒപ്പം വിമാനത്തിലുള്ളവരും മരണപ്പെടുകയായിരുന്നു. കാഠ്മണ്ഡു ടു ഡെൽഹി ടിക്കറ്റെടുത്തവരുടെ ഡെസ്റ്റിനേഷനിൽ ചെറിയൊരു മാറ്റം. ഒരു പക്ഷേ ചിലപ്പോൾ അതായിരിക്കും കറക്ട് ഡെസ്റ്റിനേഷൻ.
അന്നും എനിക്ക് അതിൽ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. രേണുവായിരുന്നു തകർന്ന് പോയത്. ഞാൻ പോലുമറിയാതെ വീണ്ടും എൻ്റെ മനസ്സ് രേണുവിലെത്തി നിന്നു. സ്മൃതിപഥങ്ങളിൽ പോലും രേണു മാത്രം.
അച്ഛനും രേണുവും തമ്മിൽ നല്ല പ്രായ വ്യത്യാസമുണ്ട്. ഒരു കുഞ്ഞനുജത്തിയോടുള്ള വാത്സല്യം അച്ഛന് എപ്പോഴും രേണുവിനോട് ഉണ്ടായിരുന്നിരിക്കണം. അച്ഛനും അമ്മയുമായി രേണുവിനായിരുന്നു കൂടുതൽ അടുപ്പമുണ്ടായിരുന്നത്. അച്ഛൻ്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരാൾ രേണുവായിരുന്നു.
അച്ഛനില്ലാതായപ്പോൾ തനിച്ചായിപ്പോയ രേണു പുസ്തകങ്ങളും പഠിത്തവുമൊക്കെയായി ഉൾവലിഞ്ഞു സ്വന്തം ലോകത്ത് ജീവിക്കാൻ തുടങ്ങി. അതൊക്കെ എനിക്ക് ഓർമ്മയുണ്ട്. അന്നൊക്കെ ഞാൻ രേണുവിൻ്റെ കൂടെ തന്നെയായിരുന്നു. അതിനിടക്കാണ് രേണു പ്ലസ് ടു ജയിച്ചത്. അതോട് കൂടി അക്കാദമിക്സിലേക്കായി രേണുവിൻ്റെ പൂർണ ശ്രദ്ധ. പിന്നീടുള്ള വർഷങ്ങളിൽ രേണു കൂടുതൽ കാലവും ഹോസ്റ്റലിലായിരുന്നു. വീട്ടിലേക്കുള്ള വരവ് നന്നേ കുറഞ്ഞു. ഒപ്പം ഞാനും വളർന്നു.