രണ്ടായിരത്തി രണ്ടിലെ ഒരു ചിങ്ങമാസ രാത്രിയിൽ – പുലർച്ചെ ആണെന്ന് തോന്നുന്നു – എന്തായാലും സൂര്യോദയത്തിന് മുൻപാണ് – ജനിച്ച അന്ന് മുതലേ ഞാനനുഭവിക്കുന്നതാണ് ഇത്. ഓർഫൻസ്…. അനാഥരായി പോയവർ ഒരുപാടുണ്ട് ഭൂമിയിൽ. അവരുടെയൊക്കെ ആ ഒരു മാനസികാവസ്ഥ… അതല്ലെങ്കിൽ അവരുടെ ജീവിതത്തെ പറ്റിയുള്ള ഒരു കാഴ്ചപ്പാട്… ആ ഒരു സൈക്കോ സോഷ്യൽ സെറ്റ് അപ്പ്… അതൊക്കെ എങ്ങനെ ആയിരിക്കും? ഞാനതിനേ കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ട്. എനിക്ക് ആളുകൾക്കൊന്നും ഒരു കുറവുമില്ല. ആറളത്ത് തറവാട്ടിൽ പലരുമുണ്ട്. അമ്മയുടെ വീട്ടുകാരുമായും നല്ല അടുപ്പമുണ്ട്. കൂട്ടുകാരായിട്ട് രണ്ട് മൂന്നെണ്ണം ഉണ്ട്. അവരുടെ ഫാമിലിയുമായും തെറ്റില്ലാത്ത അടുപ്പമുണ്ട്. ഇത്രയൊക്കെ ആളുകളുണ്ടായിട്ടും ഒറ്റക്കാണ് എന്ന ഒരു തോന്നൽ. ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു. അതായത് ആരും ഇല്ലാതെ അനാഥരായി പോവുന്നവരും ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിട്ടും തനിച്ചായി പോകുന്നവരും തമ്മിലുള്ള ആ ഒരു വ്യത്യാസം. അതായിരുന്നു എൻ്റെ മനസ്സിൽ.
എത്ര വലിയ സന്തോഷത്തിലാണെങ്കിലും എന്താണെന്നറിയാത്ത ഒരു ദുഃഖം എല്ലായ്പ്പോഴും മനസ്സിനെ അലട്ടികൊണ്ടേയിരിക്കും. വിഷാദമാണെൻ്റെ സ്ഥായീഭാവം. ആദ്യ ശ്വാസം പൂനെ കോർപ്പറേഷൻ പരിധിയിലാണ് എടുത്തതെങ്കിലും ബത്തേരിയിലെ ശുദ്ധവായു ശ്വസിച്ചാണ് ഞാൻ വളർന്നത്. ബട്ട് സ്റ്റിൽ … ദിസ് മെലങ്കോളിയ…. ആൻഡ് ദ ലോംഗിങ്നെസ് ഫോർ സംതിങ്ങ് അൺനോൺ… എന്താണ് ഞാനിത്രക്ക് തീവ്രമായി ആഗ്രഹിക്കുന്നതെന്ന് എന്ന് മാത്രം എനിക്കറിയില്ല. പക്ഷേ എന്തോ ഒന്ന് ആഗ്രഹിക്കുന്നുണ്ട് എന്ന് മാത്രം അറിയാം. അച്ഛച്ഛനാണെൻ്റെ ജാതകം എഴുതിയത്. ശനിയും കേതുവുമാണ് ലഗ്നത്തിൽ. എൻ്റെ ഈ ഗതി കെട്ട അവസ്ഥ മനസ്സിലാക്കുവാൻ അത് തന്നെ ധാരാളം. എന്തോ… പെട്ടെന്ന് അച്ഛനും അമ്മയും മനസ്സിൽ തെളിഞ്ഞു. അതങ്ങനെ സംഭവിക്കാറില്ല. ഇനി അവർക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ ആവോ…